അഴകാമെൻ കൊച്ചുദേശം!
(വൃത്തം - താരാട്ട്)
ശ്രദ്ധയേകിനിന്നു ഈ നാടന്നായ്,
ശുദ്ധതയിൽ വാണു മക്കളെല്ലാം.
ആരോമലായവരാറുമെട്ടും
പാരം ഭംഗിയുള്ള ചേലചുറ്റി.
പേരും പെരുമയും കൂട്ടായ് നിന്നൂ,
കേരളമെന്നൊരു നാമം കേമം.
ഏഴഴകേറ്റി മേളിച്ചൂ യോഷാ,
മാഴ്കലിൻ ലാഞ്ചനയില്ലതന്നെ.
കാടും മേടും തോടും പാടോം കൂടെ
ചാടും പശുക്കുഞ്ഞുങ്ങളും കൂടി.
ആടും ശ്വാവും നല്ലഗോവുമെല്ലാം
കൂടുമ്പോളിമ്പത്തിൽ മുങ്ങീ ദേശം.
കൊഞ്ചും മാരുതൻ, കൂനയായ് വൈക്കോൽ,
പുഞ്ചിരിയോടാടും പച്ചപ്പുല്ലും.
കൊച്ചുപിള്ളേരുമറിഞ്ഞ കുന്നും
കാഴ്ചയ്ക്കു നല്കി സ്വാദായ ഭക്ഷം.
അമ്പലപ്പാടത്തിൻ നൃത്തക്കാരാം
ചമ്പാവിൻ നെൽക്കതിർ വ്യൂഹം,
ചെമ്പകം, ചെമ്പരത്തിച്ചെടിയും
പിച്ചകവും സല്ലപിച്ചൂ കൂട്ടായ്.
മന്ദാരം, തുമ്പ, മുക്കുറ്റിപ്പൂക്കൾ,
ചന്തത്തിൽച്ചാഞ്ചാടും പിച്ചി,
കാട്ടരുവിയമൃതൂറി ഭേഷായ്,
കട്ടായം ഹൃത്തിൽ സുമോദം വാണു.
പാറിപ്പറന്നീടുംപ്രാവും, മൈനേം,
കാറിന്നകാകൻതത്തുന്നതത്ത,
പാടുങ്കുയിലും കൂവീടുംകൂമൻ
കൂട്ടുകൂടിയേകും ഗ്രാമ്യദൃശ്യം.
ശ്യാമവർണ്ണത്തിൽ ചെറുമർ ചേലിൽ,
ചേറിലായ് നിന്നു വിയർക്കുമെന്നാൽ.
അർദ്ധവയർ പട്ടിണിക്കാരവർ,
അർത്ഥംവിനായർത്ഥ൦ ജീവന്നേകി.
അന്തകൻ്റെ വാളിന്നിരയിന്നായ്,
ചെന്തളിർ ചെന്താമരതന്നോഘം.
ചന്തoചാർത്തി മന്ദിരങ്ങൾ നില്പ്പൂ,
മാതതൻ നെഞ്ചിൽ ചവിട്ടിക്കൊണ്ടായ്.
പോയകാലത്തെപ്പോലല്ലാ കാര്യം
ന്യായമിന്നന്യായമല്ലോ നോക്കൂ,
കായം മറന്നും വ്യായാമം ചെയ്തു൦,
വായുവേ വീയാൻ വിടേണം സ്വസ്ഥം.
Comments
Post a Comment