പുണ്യദേവവാണി!
(മഞ്ജരി) അക്ഷരരൂപിണി! ആനന്ദദായകി! അംബികേ! വാഴുകയെന്നന്തരേ. ആയിരംനാവുകൾ പോരല്ലോ ദേവികേ! ആ മഹാമാഹാത്മ്യം വർണ്ണിക്കുവാൻ.! പാടവം മന്മനേ തെല്ലുമില്ലാ ദേവി! പാമരയ്ക്കേകുക ജ്ഞാനദീപ്തി. ദ്വേഷമോ മാനവജന്മത്താലാർജ്ജിതം , ദോഷങ്ങൾ സർവ്വവും പോക്കീടണേ. വീണ , എഴുത്തോല , രുദ്രാക്ഷമാലയും , പാണികൾ നാലിലും മുദ്രയാക്കി. തൂവെണ്ണവർണ്ണത്തിൽ ചേല ചേലിൽ ചാർത്തി , തൂവെള്ളവാരിജം വേദികയായ്. മർത്ത്യനു നല്ലൊരു ദാനമായ് നൽകി നീ , സംസ്കൃതമാം പുണ്യദേവവാണി. വ്യുല്പത്തിയേറെയേറീടുന്നൊരാ ഭാഷ , വ്യാകുലം മായ്ക്കുന്നൊരൗഷധമായ്. നാരായവും താളിയോലയുമൊന്നായി വാഴ്വിൽ ഹേരംബന്നു ദേവി നൽകി . അൽപ്പം ജ്ഞാനത്തുള്ളി എന്നിലിറ്റിച്ചു നീ മുൽപ്പാടു കാക്കണേ വിദ്യാദേവീ! വീണയിൽ മാധുര്യം ചാലിച്ചുചാർത്തും നീ , വാണരുളീടുക ചിത്തത്തിലായ്. വാരണമെല്ലാമൊഴിവാക്കി വാഴണം വാണീദേവീ! വാഗധീശ്വരീ! നീ.