ആടിവാ നാഗരേ
(വൃത്തം-വടക്കൻപാട്ട്) ആടിവാ നാഗരേ! ആയില്യമായ് ആടാടാൻ മാണിക്കം ചൂടിവായോ. മഞ്ഞളുമെണ്ണയും വച്ചിട്ടുണ്ടേ, കുഞ്ഞുങ്ങൾ കാക്കുന്നു ചുറ്റിവായോ. നൂറും പാലും ഞങ്ങളേറെത്തരാം ആറും കടന്നങ്ങിഴഞ്ഞുവായോ. ശർക്കര, തേനും ധാരാളമുണ്ടേ, കർപ്പൂരം കത്തിച്ചു പൂജചെയ്യാം. ഗംഭീരമായ് കളം തീർത്തിട്ടുണ്ടേ മംഗളമായ് നാഗർ ആടിവായോ. വെള്ളിവിളക്കുകൾ കത്തിച്ചീടാം, വെള്ളം വയ്ക്കാം വെള്ളിക്കിണ്ടിതന്നിൽ. കൂട്ടുകാരാം പുള്ളോർ വീണമീട്ടും, കൊട്ടിപ്പാടും തുംതും പുള്ളോർക്കുടം. നാഗത്താന്മാരുടെ ഗാനം കേൾക്കാം, നാവേറുദോഷങ്ങൾ തീർത്തിടേണേ. ശ്രീവാസുകീയുമനന്തനും വാ ശ്രീവാഴും കാവിൻ നാഗങ്ങൾ വായോ. വേണ്ടുവോളം നെയ്യും നല്കിടുമേ, ഉണ്ടുപോ നാഗരേ! കൂപ്പിടുന്നേൻ. ആയില്യം കാവിലേ മണിനാഗം വാ പായൽക്കുളത്തിലെ കരിനാഗം വാ. പുറ്റുംമുട്ടേമുണ്ണാൻ സർപ്പം! വായോ, പാകത്തിൽ താളത്തിൽ ആടിവായോ.