ഒരു ഗോവിൻ വിലാപം!
(ഉപമഞ്ജരി) എന്തു കാര്യം നീ ചെയ്യുന്നു മർത്ത്യാ! എന്തേ കുരുക്കെൻ കഴുത്തിലിട്ടു ? എന്റേതാം സ്വാതന്ത്ര്യം നൽകിനോക്കൂ, എന്നുടെ ലോകം ഞാൻ കണ്ടിടട്ടെ. കുഞ്ഞിലേ അമ്മയിൽ നിന്നുമാറ്റി, കുട്ടിക്കാലം തീരെ കിട്ടിയില്ല. കണ്ഠത്തിൽ വല്ലാത്ത പാശംകെട്ടി, കഷ്ടപ്പെടുത്തി വളർത്തിടുന്നു. പാദപം യാച്ചിപ്പൂ കേളിചെയ്യാൻ, പറ്റില്ല ബന്ധനം തന്നെ കൂട്ടിൽ. പക്ഷി ജാലവുമായ് സല്ലപിക്കാൻ പിച്ചവെച്ചുവരും കാറ്റുമുണ്ടാം. പച്ചപ്പുൽമൈതാനം കാത്തുപോറ്റും പച്ചച്ചെടികളും പുഷ്പങ്ങളും മെച്ചമായ് പത്രങ്ങൾ ഭക്ഷിക്കുവാ നിച്ഛാപൂർവ്വം ക്ഷണിച്ചീടുന്നെന്നെ. മോദപൂർവ്വം സ്വീകരിച്ചഭ്യർഥന, സ്വാദോടെ ഞാനെല്ലാം ഭക്ഷിക്കുന്നു. ഞങ്ങൾതൻ പോഷകമൂല്യമെല്ലാം, നിങ്ങൾക്കു കുശാലായ് ക്ഷീരം നൽകും, ഗോവായ് പിറന്നതെൻ കുറ്റമാണോ? ഗോവിന്ദൻ്റ പ്രിയ മിത്രർ ഞങ്ങൾ . ഗോക്കളാം ഞങ്ങൾക്കും മോഹമുണ്ടേ ഗോളത്തിൻ സൗന്ദര്യമാസ്വദിക്കാൻ. നിങ്ങളോ ഞങ്ങളേ പോറ്റുന്നുപോൽ! നിങ്ങളെൻ ദുഗ്ദ്ധമിന്നൂറ്റുന്നില്ലേ? ...