ചേലൊത്തമാല്യങ്ങൾ
( വൃത്തം - മഞ്ജു ) വാനത്തു താരകൾ പോയ്മറഞ്ഞപ്പോൾ വരുവതിനു തവ നികടെ മലമകളെ! ശിവകാന്തേ! വല്ലാതെയാഗ്രഹം കാട്ടി, തയ്യാറായ്, വനിതകളഖിലപുരുഷവധുവിനെ നമിക്കാൻ . വാർകൂന്തൽ കെട്ടിയൊരുങ്ങീയിറങ്ങി, വഴിയതിലു നട കഠിനമഴുകിയില ഹേതു. വസ്ത്രങ്ങളൊക്കെയും പങ്കത്തെ പുല്കും, വെറുതെയവിടിനിയുമൊരു പഥമതിനെ നോക്കി. കാർമുകിൽവർണ്ണമാം കാടകംതന്നിൽ കുറുകെ നദിയൊഴുകുവതു രുചിരമവർ കണ്ടു, കാട്ടാറിനോരത്തുണ്ടല്ലൊ പന്ഥാവു, കുശലതരമവർ കുറിയവഴി വിരവെ താണ്ടി. കൊണ്ടുപോകും നൃത്തമാടുന്ന പൂക്കളെ, കരുതലൊടു ശിവനുടെ രമണിസവിധെ വയ്ക്കാൻ. കൊച്ചുപുഷ്പങ്ങൾ തേടീയവർ പോയി, കുസുമദലഗണസഹിതമവിടെയണയാനായ്. കാടിൻറെയുളളിലായ് പൂചൂടി സസ്യം, കരവിരുതു തുടരുമവരടവിമലർ നുള്ളാൻ. കൂപങ്ങൾ കാണ്മൂ നൽക്കാവ്യമായ് നിൽപ്പു, കുമുദവുമൊരു കുളമതിൽ സുരസസഹിതംതാൻ! ഫുല്ലങ്ങളേക്കൊണ്ടു വല്ലം നിറച്ചൂ, ഉലയുമൊരു ചെറുചെടിയിലുയരെനിലനിന്ന ഉല്ലസിക്കും സുമത്തേയവർ കൂട്ടി, കലികകളുമവിടവിടെ മിഴികളെയുരുമ്മീ. ചേലൊത്ത മാല്യങ്ങൾ ഹൃദ്യം പിറക്കാൻ, കലികകളെ ചെറുചരടിൽ വടിവിലവ...