ദിനത്തിന്റെ നാഥൻ
(ഭുജംഗപ്രയാതം) വെളുക്കേണ്ട നേരത്തു സൂര്യൻ വരുന്നൂ വെളിച്ചം സ്വപത്നിക്കു തോഷത്തൊടേകാൻ. കിളിക്കൂട്ടവും പാടിടും കീർത്തനങ്ങൾ, കളിക്കുള്ള കോപ്പും തിരഞ്ഞേ നടക്കും. കിഴക്കിന്നു വെട്ടം തരും വാസരേശൻ, കുറയ്ക്കും തമസ്സിൻ ദമത്തേ നമുക്കായ്. കരഞ്ഞും സ്ഥലം കാലിയാക്കും തമസ്സും, കലക്കും പ്രകാശം പരത്തീ ദിനേശൻ. ചുവപ്പാം സരോജം പതുക്കേ വരാനായ് ചതുപ്പിന്റെയറ്റത്തു നിന്നങ്ങുനോക്കും. സുനേത്രം വിടർത്തീയണഞ്ഞീടുവാനായ്, ദിനത്തിന്റെ നാഥൻ വിളിക്കും സുമോദം. സുമങ്ങൾക്കു കൂട്ടായ് വരും ഗന്ധവാഹൻ, സമാവേശമായീ കറുത്തോരു വണ്ടും. ജഗത്തിന്റെ കാര്യങ്ങളെന്നും മഹത്തായ് സുഖത്തിന്റെയാധാരമായ് തീർന്നിടട്ടെ.