പാവംശാഖി!

 

ഞാനോവോരാഞ്ഞിലി ശാഖിയാണേ,

ഞാനാം പാവം ചൊല്ലാമെൻറെ  കഥ.

സ്വന്തമായ് ഞാനോ പുകഴ്ത്തുകില്ല,

സാലം  ഞാനെന്നാൽ  മനോഹരംതാൻ!

 

കേശത്തിൻ സമൃദ്ധി  കാഴ്ചകേമം,

സായങ്കാലേയതു  നല്ലഭംഗി.

മൊത്തത്തിൽ ഞാനൊരു ശക്തനാണേ 

സ്വന്തമെനിക്കു വർഷവും കാറ്റും.

 

മൂർദ്ധാവിൽ മുത്തുന്നു  രാകേന്ദുവും,

മുഗ്ദ്ധതാപൂർവ്വം ഞാൻ നിൽക്കുന്നിതാ.

മുക്തസാദൃശ്യ  ഫലങ്ങൾനൽകേ ,

മുക്തകണ്ഠം ഞാൻ  സ്തുതികൾ കേൾപ്പൂ.

 

കുട്ടിക്കൂട്ടങ്ങൾ  കയറിയാർക്കും ,

കാട്ടിലെ പത്രി  പണിയും  ഗേഹം.

മാനമായ് ഫലങ്ങൾ മർത്ത്യന്നേകും,

മൗനമായ് മർത്യൻ രുചിക്കുമെല്ലാം.

 

മൂർഖമനുഷ്യൻ തുടങ്ങീ ദ്രോഹം,

മുഖ്യമായ്  ദാഹനീരുകുറച്ചു.

സ്വാർത്ഥരാം മാനുഷർ  ചോരചിന്തി

നിസ്വാർത്ഥസേവനവേതനമായ്.

 

ഇന്നു   സ്ഥിതിയോ,  കൊഴിഞ്ഞുകൂന്തൽ,

ബന്ധുക്കളെന്നെയറിയുന്നില്ല.

മൃത്യു ചൊല്ലി  പരിഹാസപൂർവ്വം

സത്യമായ് നിന്നെ ഞാൻ കൂടെക്കൂട്ടാം.”

 

പാതാളമാകാശം ജീവികളും

വൻവൃക്ഷം  ഞങ്ങൾ, കുറ്റിച്ചെടിയും,

ഭൂവിൻറെ  സ്വത്തായി നിൽപ്പു വേണ്ടേ?

ഭൂമിക്കു മാനവാ! നോവേറ്റല്ലേ.

 

 

Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

കർണ്ണികാരം

പാവനനാമം!