സീമ!
49.സീമ!
(സർപ്പിണി)
എന്തുകാര്യവും സീമയിൽ നിൽക്കണം,
ചിന്തയില്ലാതെ ചെയ്യല്ലെ ചര്യകൾ.
ഭാതവേളയ്ക്കുമുണ്ടല്ലൊ നിഷ്ഠകൾ ,
സുപ്തിചെയ്യുവാൻ രാവിനും ചിട്ടകൾ.
തേടൂ ജീവനംചെയ്യുവാൻ മാതൃക,
ദ്യോവിൽ പൊട്ടിയപട്ടമായ് പാറേണ്ട.
വേലി ചാടല്ലെ ലക്‌ഷ്യമില്ലാത്തപോൽ,
കോലുകൊണ്ടുള്ള പീഡനമേറ്റിടാം.
ചിന്ത പാരിലായ് ചുറ്റിക്കറങ്ങുകിൽ,
ചന്തം തെല്ലുമേ കാണില്ല ചുറ്റിനും.
സക്തി കാട്ടേണ്ട ഭൗതികകാര്യത്തിൽ,
ശക്തി ചോർന്നിടാം മോഹമേറീടുകിൽ.
സ്നേഹം കാഴ്ചവച്ചാലുമതിങ്കലായ്,
കാണ്മൂ കന്മഷം ചിന്തനം പൊങ്ങുകിൽ.
വേല ആലോചനാവിനാ ചെയ്യുകിൽ,
കാലം പോകവേ നഷ്ടവും വന്നിടാം.
ഛിന്നമാക്കുമേ ശാന്തിയെ തൃഷ്ണകൾ,
ഭിന്നമായിടാം മാനുഷ ചേഷ്ടകൾ.
ഉന്നംവച്ചുതാൻ പക്ഷി പാറുന്നതും,
ഭിന്നമല്ല വൃക്ഷത്തിന്നുമുണ്ടതിർ.
സ്ഥാനമാനങ്ങൾ കാമിക്കല്ലേയേറെ,
മാനം നാടുകടന്നങ്ങു പോയിടാം.
ദ്വേഷം, ദുഷ്‌കൃതചിന്തകളേറിടീൽ ,
ദോഷമേറ്റി രസിച്ചിടും തമ്മിലായ്.
രോഗസംഹാരിഔഷധ വർദ്ധന,
രോഗംകൂടുതലാകുമതിൻഫലം.
നാമും സൂത്രണം ചെയ്യണം നിർണ്ണയം,
കാമ്യനേട്ടങ്ങൾക്കും കോട്ട കെട്ടിടാം.
തൂണിയെത്തിടാ സായകതുല്യമായ്
ഞാണുവേർപെട്ടയശ്വമാകൊല്ല നാം.
യുക്തിയുക്തമായ് ബുദ്ധിയോരം നില്ക്കാം
ശുദ്ധിചെയ്തിടാം മേനിയേം ഹൃത്തിനേം.
Comments
Post a Comment