മാരുതനും മരമുല്ലയും!

 

 

(മണിമഞ്ജരി) 

 

അടവിയിൽ പാർക്കുന്ന  വിടപിയോ മൈത്രിക്കായ്,

അടുത്തിടുവാൻ ശ്രമം വാതവുമായ്.

അഫലത്തെ ഗൗനിച്ചതേയില്ല സമീരൻ,

പ്രഫുല്ലമൊരുങ്ങിയതു കഷ്ടമായീ.

 

പരിഭവം തെല്ലുമേ കാട്ടാതെ പാദപം

പരിചോടു കാറ്റിനേ കാത്തിരുന്നു.

പവനനോ മലനോക്കി പാഞ്ഞടുത്തു ചെന്നു,

പവമാനനേ ശൈലമവഗണിച്ചു.

 

അവനകന്നോടിപ്പോയ് നിന്നില്ലവിടെയായ്,

പവിഴമാം മലരിന്റെ കാടുതേടി.

ലതകളോവനേകം വന്നു സ്മിതംതൂകി,

അതിമോദമായ്  പവനൻ  കരം കൊടുത്തു.

 

ചെറുതാം ചെടികളും 'ഞാൻമുന്നേ ഞാൻമുന്നേ'

പറഞ്ഞു ചരിഞ്ഞു വായുവിൻചാരേ.

പ്രഥമമായിക്കണ്ട പാദപത്തിൻ വ്യഥ  

പതിയേയവനോർത്തു;ശോകമായി.

 

ഒരുതരം മരമുല്ല അവിടെ കുടികൊണ്ടു,

ധിറുതികാട്ടാതവൾ കാത്തുനിന്നു .

പരമമായവൾക്കുള്ള  സൗരഭ്യത്തെ  ചോർത്തി  ,

അരുമയായ്   വായുവിൻ നാസികയും.

 

അനിലന്റെ ഹൃദയവും അവളുടെ ചാരുതാ 

അതികൗശലത്താൽ കവർന്നുനിന്നൂ.

കിളികളും ഭൂപാള രഗം സദിരിട്ടു 

കളകളം പുഴകളുമാലപിച്ചു.

 

അവഗാഹമേറെയായ് പേറിടും സസ്യങ്ങൾ 

അവനുമായ് മുല്ലയ്ക്കു വേളിയാക്കി.

അവനുടെ സൗഹൃദവൃക്ഷം ചൊല്ലീ വേദം,

അവരെ  ജീമൂതം  പനീർ തളിച്ചു.

 

ഇരുവരും ഗീതികൾ കൈകോർത്തു പാടുമ്പോൾ

മരമുല്ല നാണത്തോടെ കഥിച്ചു,

"ദിനത്തിനെ ദിനകരൻ പ്രേമിച്ചിടുമ്പോലെ 

മനങ്ങളെ ചേർത്തു ഘോഷിക്കും നാമും."

 

പ്രിയനായ വായുവോ പുൽകും വേറേലതകൾ  

പലതുമുണ്ടു പാവം മുല്ലയജ്ഞ.

പലരും ചമഞ്ഞീടുമറിയു  മാന്യർ ഭാവം,

പലരെയും വഞ്ചിച്ചു മുന്നേറീടും.

 

 

 

 

 

 

 

 


 

  

 


 

 

 

 

 

 

 

 

 

 

 

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!