രണ്ടു കാകന്മാർ!
(വൃത്തം-കാകളി)
(ഒരു നാടോടിക്കഥയാധാരം)
അങ്ങേതിലിങ്ങേതിൽ രണ്ടുണ്ടു കാകന്മാർ
ചങ്ങാതിമാരവരൊന്നെന്നു ഭാവിച്ചു.
ചിങ്ങമാസം വന്നു വാഴകുലച്ചല്ലൊ,
എങ്ങനേം തിന്നണം നേന്ത്രപ്പഴങ്ങളും.
തെക്കേലെ കാക്ക ഇരുന്നു വാഴമേലായ്,
തക്കത്തിൽ പക്വഫലങ്ങളേ കൊത്തുവാൻ .
ചിക്കെന്നൊടിഞ്ഞങ്ങു വാഴതൻ കൈയ്യയ്യൊ!
ചക്കപോൽ താഴത്തുവീണുപോയ് കാകനും .
കാലിലായ് കൊണ്ടൊരു മുള്ളു, നോവായ് മാറി,
കാലത്തുതന്നെ പോയ് വൈദ്യഗൃഹംതന്നിൽ.
“കല്ലിലുരച്ചു കഴിക്കുയീയൗഷധം,”
ചൊല്ലിവൈദ്യർ മെല്ലേ, കാക്ക സ്ഥലംവിട്ടു.
കഷ്ടം മരുന്നു ഹാ! വീണുപോയ് കൂപത്തിൽ,
കാക്ക കൂടെച്ചാടി,കിട്ടിപ്പൊയ് പൊൻകട്ടി .
സ്വപ്നമുള്ളിൽ പൊന്തി മറ്റേഖഗത്തിനും,
“സ്വർണ്ണമെനിക്കും കിട്ടേണമധികമായ് .”
ചേക്കേറി കാകനും വാഴമേലാർത്തിയിൽ,
ചാടിയവൻ താഴെ, വീഴാഞ്ഞതിൻമൂലം.
മുള്ളുകൊണ്ടില്ല, പാദത്തിൽ കുത്തിവച്ചു,
മണ്ടിയെത്തീവൈദ്യരേകിയില്ലൗഷധം.
വൈദ്യരെ വല്ലാതെ കൊത്തിനോവിച്ചവൻ
പൈശാചികം കാട്ടി കൊ ണ്ടുപോയൗഷധം,
ഭേഷായുരച്ചവൻ ഔഷധം വീണില്ല,
*ഭേഷജം കൊത്തിക്കിണറ്റിലായിട്ടവൻ.
“പൊന്നല്ല, കുന്നോളം വജ്രക്കൽ കിട്ടിടും
പൊന്നോണവും ചേലിൽ ഘോഷിച്ചിടും ഞാനും.”
ചാടീ കിണറ്റിലത്യാഗ്രഹിയാം കാക്ക,
ചെന്നങ്ങുവീണതോ വിസർജ്ജ്യപങ്കത്തിൽ.
ആരുമാരും വേറെയാളെ പകർത്തേണ്ട,
ചേരുന്ന ജോലികൾ ചെയ്തങ്ങു ജീവിക്കൂ.
ആരേയും നോക്കാതെ, കർമ്മങ്ങൾ നമ്മൾക്കായ്
പാരിലീശൻ രചിച്ചീടുന്നു പാവനം.
*കരടം= കാക്ക
*ഭേഷജം=മരുന്ന്
Comments
Post a Comment