രണ്ടു കാകന്മാർ!

 


     (വൃത്തം-കാകളി)


(ഒരു നാടോടിക്കഥയാധാരം)


അങ്ങേതിലിങ്ങേതിൽ രണ്ടുണ്ടു കാകന്മാർ

ചങ്ങാതിമാരവരൊന്നെന്നു ഭാവിച്ചു.

ചിങ്ങമാസം വന്നു വാഴകുലച്ചല്ലൊ,

എങ്ങനേം തിന്നണം നേന്ത്രപ്പഴങ്ങളും.


തെക്കേലെ കാക്ക ഇരുന്നു വാഴമേലായ്,

തക്കത്തിൽ  പക്വഫലങ്ങളേ  കൊത്തുവാൻ .

ചിക്കെന്നൊടിഞ്ഞങ്ങു വാഴതൻ കൈയ്യയ്യൊ!

ചക്കപോൽ താഴത്തുവീണുപോയ് കാകനും .


കാലിലായ് കൊണ്ടൊരു മുള്ളു, നോവായ് മാറി,

കാലത്തുതന്നെ പോയ് വൈദ്യഗൃഹംതന്നിൽ.

“കല്ലിലുരച്ചു കഴിക്കുയീയൗഷധം,”

ചൊല്ലിവൈദ്യർ മെല്ലേ, കാക്ക സ്ഥലംവിട്ടു.


കഷ്ടം മരുന്നു ഹാ! വീണുപോയ് കൂപത്തിൽ,

കാക്ക  കൂടെച്ചാടി,കിട്ടിപ്പൊയ് പൊൻകട്ടി .

സ്വപ്നമുള്ളിൽ പൊന്തി മറ്റേഖഗത്തിനും,

“സ്വർണ്ണമെനിക്കും കിട്ടേണമധികമായ് .”


ചേക്കേറി കാകനും വാഴമേലാർത്തിയിൽ,

ചാടിയവൻ താഴെ, വീഴാഞ്ഞതിൻമൂലം.

മുള്ളുകൊണ്ടില്ല, പാദത്തിൽ കുത്തിവച്ചു,

മണ്ടിയെത്തീവൈദ്യരേകിയില്ലൗഷധം.


വൈദ്യരെ വല്ലാതെ കൊത്തിനോവിച്ചവൻ

പൈശാചികം കാട്ടി കൊ ണ്ടുപോയൗഷധം,

ഭേഷായുരച്ചവൻ  ഔഷധം വീണില്ല,

*ഭേഷജം കൊത്തിക്കിണറ്റിലായിട്ടവൻ.


“പൊന്നല്ല, കുന്നോളം വജ്രക്കൽ കിട്ടിടും

പൊന്നോണവും ചേലിൽ ഘോഷിച്ചിടും ഞാനും.”

ചാടീ കിണറ്റിലത്യാഗ്രഹിയാം കാക്ക,

ചെന്നങ്ങുവീണതോ വിസർജ്ജ്യപങ്കത്തിൽ.


ആരുമാരും വേറെയാളെ പകർത്തേണ്ട,

ചേരുന്ന ജോലികൾ ചെയ്തങ്ങു  ജീവിക്കൂ.

ആരേയും നോക്കാതെ, കർമ്മങ്ങൾ നമ്മൾക്കായ് 

പാരിലീശൻ രചിച്ചീടുന്നു പാവനം.


*കരടം= കാക്ക

 *ഭേഷജം=മരുന്ന്

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!