കൃഷ്ണന്നു സുപ്രിയ!
കൃഷ്ണന്നു സുപ്രിയ!
(ശ്ലഥകാകളി)
ഞാനെൻ്റെ കൃഷ്ണന്നു സുപ്രിയ തന്നല്ലോ,
എന്നും ധ്യാനം ചെയ്‌വൂ ഭക്തിയിൽ മുങ്ങുവാൻ.
നോക്കില്ലയാരോരുമെന്നുടെയാകാരം,
വാക്കില്ല ചൊല്ലുവാൻ മന്മനോവാതങ്കം.
ഞാൻ പെറ്റ കുഞ്ഞുങ്ങളെണ്ണത്താൽ ധാരാളം,
പൊൻവർണ്ണക്കുർത്തയിലെൻമുന്നിൽ കേളിയിൽ.
കിങ്ങിണിപ്പൈതലാമെന്നുടെയാത്മാജർ,
പൊങ്ങിച്ചാഞ്ചാടുന്നു കുഞ്ഞിളം കാറ്റൊപ്പം.
ഏറെയൂർജ്ജമെനിക്കെൻ മക്കൾ പുൽകുമ്പോൾ,
ഏറുകണ്ണാൽപ്പോലും ശ്രദ്ധിക്കില്ല മർത്ത്യർ.
നിത്യമെൻ കുഞ്ഞുങ്ങൾ നിർമ്മലഭാവത്തിൽ,
സത്യമാം മിത്രനെയാശ്ലേഷിക്കാൻ നിൽക്കും.
എൻചാരെ നീരിൽ നിന്നീടുന്ന പദ്മത്തേ,
എന്മുന്നിൽ വന്നിനൻ ചെയ്യുന്നാലിംഗനം .
ആകാശച്ചായമോ ഭൂവർണ്ണമോയില്ലാ,
ആഴിപ്പരപ്പിന്റേ നീലിമയുമില്ലാ.
മാലോകർ ചിന്തിപ്പൂ, "പീതവർണ്ണമല്ലേ,
‘മഞ്ഞപ്പിത്ത ബാധ’ ബാധിച്ച രോഗിയോ!"
പൂമണമില്ലേലും പൂന്തേനെടുക്കാനായ്
പൂമ്പാറ്റയെമ്പാടും പാറിപ്പാറിവരും.
ആകാശക്കീറിന്നു ഭേദഭാവമില്ല,
എൻകരങ്ങൾ സ്വന്തം കൈയിലേറ്റി നിൽക്കും.
എൻപാദം ഭൂമാതായും തലോടീടുന്നു,
‘തൻകുഞ്ഞും പൊന്നെന്ന’ കാകിമാതാവു പോൽ.
(താരങ്ങൾ, തിങ്കളും നീരദവും ശ്രേഷ്ഠർ
കർണ്ണികാരമെന്നേ മാറ്റി നിർത്തീടില്ല.
ശ്രീകൃഷ്ണന്നേറ്റം പ്രിയമുള്ളയെൻ സുതർ
ശ്രീചൂടി നിൽപ്പതിൽ ആനന്ദിപ്പൂ വിഷു.
കൃഷ്ണ ഭഗവാൻ്റെ വാത്സല്യം കിട്ടുവാൻ
കാർണികാരപ്പൂക്കൾക്കന്നു മഹാഭാഗ്യം.
മർത്ത്യലോകം ചുറ്റുമോടിനടക്കുന്നൂ,
കർണ്ണികാരപ്പൂവെ കിള്ളാൻ, വയ്ക്കാൻ കണി.
എൻ്റെ നിണത്തിൽപ്പിറന്ന കൊന്നപ്പൂക്കൾ,
പുണ്യവിഷുവിൻ്റെയാത്മാശമായ്ത്തീരും.
ഏതൊരു ശ്രേഷ്ഠനും ക്ഷാമത്തിലെത്തീടാ-
മേതൊരുശ്വാവിന്നും കിട്ടാമൊരുദിനം.
Comments
Post a Comment