ലോലദളം!
( മാവേലി-വൃത്തം)
മേടമാം മാസം വിടർന്നു നിൽപ്പൂ,
ആടിയാടിയതാ പാദപങ്ങൾ.
ഹാടകമോഹനകേകപ്പൂക്കൾ
വാടാതെ ഭൂനോക്കി നില്ക്കുന്നിതാ.
ഹേമശോഭപ്പട്ടുചേലചുറ്റീ
ഹേമന്തസ്മേരം പൊഴിപ്പൂ കൊന്ന.
കർണ്ണികാരം കണ്ടുകണ്ണുചിമ്മി
പുണ്യദളംലോലം നുള്ളുംലോകർ.
ആണ്ടപ്പിറവിയെ ഫുല്ലമാക്കാൻ
വേണ്ട സാമഗ്രിമാലോകർ തേടും.
നാളികേരഫലം കായ്കനികൾ
നാളേയ്ക്കായി പോയിശേഖരിക്കും.
ചാമീകരംപോൽ മിന്നുംതളിക,
ആമോദപൂർവ്വമൊരുക്കും മർത്യർ.
യാദവബിംബം സംപൂജ്യമായി
സ്നിഗ്ദ്ധമായ് വയ്പ്പൂ ദീപംകൊളുത്തീ.
മാധവസന്നിധൗ വയ്പ്പൂ കണി,
മാനസങ്ങൾ തേടും ദിവ്യക്കാഴ്ച.
സായൂജ്യംനേടാൻ വേറെന്തുവേണ്ടൂ
ഹായെത്തും!ദേവൻ വരംചൊരിയാൻ?
നീലവർണ്ണാ!തവ തൃപ്പടിയിൽ
കാല്യമെത്തീയിതാ കൈകൾകൂപ്പൂ.
ധാന്യസമൃദ്ധിയാനന്ദമേറെ
ധന്യത, ശാന്തിയുമേകിടേണേ’.
ഹാടകം-സ്വർണ്ണം, കേകം-കൊന്ന
Comments
Post a Comment