ചന്ദനഗന്ധക്കവനങ്ങൾ!

   


ദ്രുതകാകളി!

 

സുന്ദരതയ്ക്കൊരു പര്യായമായി

ആനന്ദപൂർവ്വം പിറന്നൊരു കുഞ്ഞ്.

മന്ദാര പുഷ്പസമാനം ചാഞ്ചാടീ,

ചന്ദ്രിക പോലവൻ പുഞ്ചിരി തൂകീ.

 

ഓടിനടന്നവൻ വായുവിൻതുല്യം, 

പാട്ടു പാടി കുളിർപ്പിച്ചൂ ചിത്തങ്ങൾ .

വൃത്തത്തിൽ നിർമ്മിച്ച കാവ്യങ്ങൾപോലെ,

പത്തരമാറ്റവൻ നാമം നന്ദൻ.


 വാസരം ചക്രംപോൽ  ചെയ്തൂ  ഭ്രമണം  

വന്നിറുക്കിജ്വരം വേതാളമായീ.  

പിഞ്ചുശരീരം വസിയ്ക്കാനെടുത്തു,

അഞ്ചാംവയസ്സിലാ   ശൈശവം  തോറ്റു,

 

ആഞ്ഞു  കുത്തിയവൻ പിഞ്ചിന്റെ ദേഹം ,        

കുഞ്ഞിൻ ചലനവും ചക്രത്തിലായി.

വൃത്തംതെറ്റിപ്പോയ  കാവ്യമായ് പൈതൽ, 

വന്നൂ ഭവിച്ചതു  ഞൊണ്ടുന്നരൂപവും.

 

പുത്രന്റേതാം   ദിനം മേഘം മൂടിപ്പോയ്,

പത്തനമ്മൊത്തവും ഗ്ലാനിയിൽ  മുങ്ങി.

പൊന്തിപ്പറന്നുപോയ്  വേഗേന കാലം,

പയ്യനിൽ   താവളം കണ്ടൂ യുവത്വം.

 

വായന മാനസേ ലേഹ്യമായ് മാറി,

കായവും വ്യായാമത്തോടൊട്ടിനിന്നു.

ഭാഷയ്ക്കാത്മാവായ  വാക്കിൻ   കൂട്ടങ്ങൾ,  

തോഷത്തോടേ   ഹൃദി   നർത്തനം ചെയ്തു.

 

ഉത്തമവാക്യങ്ങൾ പക്വമായെത്തീ   

ഉത്തുംഗപദ്യങ്ങൾ  ചങ്ങാത്തം കൂടി.

സുന്ദരവൃത്തത്താലങ്ങളിലൂറീ,

ചന്ദനഗന്ധക്കവനം ധാരാളം.


കീർത്തിയ്ക്കു നന്ദനിലെത്താതെ വയ്യാ,

ചാർത്തണമംഗീകാരങ്ങൾ കവിക്കായ്.

വൈകല്യസീമയ്ക്കാകില്ലാ തടയാൻ,

കൈവല്യം കൈവരും പാടവങ്ങൾ.

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!