ആറടിമണ്ണ്!
വൃത്തം -കേക
ഈശ്വരവാസമെന്നിൽ
മാനസം ശുദ്ധമാക്കാൻ,
ഈയൊരുജീവിതത്തിൻ
ചാലിനെ നിയന്ത്രിക്കാൻ.
ഈ മഹാഗോളത്തിന്റെ
ചുക്കാൻപിടിപ്പൂദേവൻ
ഈയുഗം നിർമ്മിക്കുന്ന
മാലിന്യം സംസ്ക്കരിക്കാൻ.
ഭഗവാൻ നയിക്കുന്നു
എന്നുഞാനറിയുന്നു
അവന്റെ വിരൽത്തുമ്പാൽ
ചലിപ്പൂ യന്ത്രംപോൽ ഞാൻ.
പ്രത്യുഷപ്രദോഷങ്ങൾ
വാസരരാവുകളും,
പ്രത്യേകഭാവമെന്നാൽ
സർവ്വവുമേകംതന്നെ.
ജീവിതനാടകത്തിൽ
പലതാം വേഷങ്ങളാൽ
ഭാവപകർച്ചചെയ്തു-
മാടുന്നു നാമെല്ലാരും.
വേഷങ്ങൾ മാറിവരും
വേലകളൊക്കെമാറും
വാദങ്ങൾ വിവാദങ്ങൾ
നാടുവാണീടുന്നിന്നായ്.
സ്മൃതി,സ്മൃതിക്കുറവും
മധുരം, തിക്തതയും
മൃതമായ് മാറും നമ്മൾ
പിണമായ് മാറീടുമ്പോൾ.
ഉള്ളിലുള്ളഹങ്കാരം
മാടാക്കും മാനവനെ
ഭള്ളിനു സമമർത്ഥം
മാനുഷനെന്നപദം.
ഉയർന്ന ഹർമ്മ്യത്തിലും
താഴ്ന്നതാം ചാപ്പയിലും
ഉയിരിന്നുയർച്ചയോ
താഴ്ചയോയില്ലതന്നെ.
അഹമെന്നഭാവവും
ജാതിമതത്തിൻ ഗർവ്വും,
ഉദ്യോഗസ്ഥാനോം കൂട്ടായ്.
ദ്രോഹത്തിന്നായുധമാം.
വിജയം കോയ്തീടിലും
വിയർപ്പിൻ മൂല്യം നേടാൻ
താഴെയായ് വന്നീടേണം,
എത്രയുമുന്നതനും.
എത്രമേൽ ഉയർന്നാലു-
മെത്രസമ്പാദിച്ചാലു-
മെത്ര ഹെക്റ്ററുണ്ടേലു-
മന്ത്യമാറടിമണ്ണിൽ.
Comments
Post a Comment