ഞാനാരാണ്?
(വൃത്തം -ദ്രുതകാകളി )
ആരാണു ഞാനെന്നു ചൊല്ലുമോ നിങ്ങൾ?
ആരാണു ഞാനെന്നെനിക്കറിയില്ലാ.
എന്നു ജനിച്ചു ഞാൻ ? എന്നാണെന്നന്ത്യം?
എന്നും വ്യാസൻപോൽ ചിരഞ്ജീവിയോ ഞാൻ?
എന്താണു ഞാൻ ചെയ്തുകൂട്ടുന്നതെല്ലാം!
എന്നെങ്കിലുമൊക്കെ ഗോചരമാണോ?
ഞാനുമെല്ലാവരും ബ്രഹ്‌മാണ്ഡ സൃഷ്ടി,
ഞാനുണ്ടെല്ലാടവും കണ്ണിൽപ്പെടില്ല.
കാണുന്നകാട്ടിൽ, മേട്ടിൽ ഞാനുണ്ടല്ലോ,
കായൽക്കയങ്ങളിൽ നീന്തും മുദാ ഞാൻ , ,
കണ്ടകുളത്തിൽ മുങ്ങാങ്കുഴിയിടും,
കാറ്റിലും നീറ്റിലും പന്തയം കൂടും.
കാഴ്ചയിലുണ്ടു കഷ്ടപ്പാടിൻ പർവ്വം,
കാണുന്നതുണ്ടു വെള്ളപ്പൊക്കപ്പീട.
കുണ്ടുകൾ, കുന്നുകൾ മെല്ലെ ഞാൻ താണ്ടും,
കൂട്ടുകാരാണെൻറെ, ആറിൻറെ കൂട്ടം.
പക്ഷിമൃഗാദികൾ മിത്രങ്ങളല്ലോ!
പക്ഷം പിടിച്ചു കേളിക്കു ഞാൻ കൂടും.
പർവ്വതതുല്യ പ്രാരബ്ധങ്ങൾ പേറി,
പൂർവ്വസമാനം ഞാൻ സഞ്ചാരം ചെയ്യും .
മോഷണം, താഡനം,ശാന്തിക്കു നാശം,
ദൂഷണപർവ്വവും ദുസ്സഹംതന്നേ.
നാക്കുകൾഛർദ്ദിക്കും ബാണമാം വാക്കും ,
നോക്കിക്കാണുന്നു ഞാൻ ചിത്തിൻ ഛേദമായ്.
കുട്ടികൾ, ശേഷിശോഷിച്ചവർ വൃദ്ധർ,
ക്രൂരമാം ദണ്ഡനദണ്ഡുകൾക്കിര.
ഹത്യകൾ പാതകളിൽപ്പോലും നിത്യം
ഹൃത്തിൽക്കുടിയേറും നൊമ്പരജാലം.
സർവ്വതിൻറേം തല കീഴ്മേൽ മറിക്കും,
സർവ്വംസഹയ്ക്കുമുണ്ടേറെ ക്ഷതങ്ങൾ.
സർവ്വാത്മനാ നിങ്ങൾ ചൊല്ലുന്നെൻ നാമം,
സർവ്വംചിരം സഹിക്കും 'കാലചക്രം' .
എന്നുമേ മാനുഷാ! നിന്നഹംഭാവം,
എന്നും ഭൂമാതാ താങ്ങുകയില്ലാ.
മിന്നാമിനുങ്ങുപോൽ കുഞ്ഞല്ലേ ജീവൻ,
വഞ്ചനയേ കൊല്ലൂ ശുദ്ധി വരാനായ്?
Comments
Post a Comment