ഓർമ്മതൻ നിഴലാട്ടം!

     

 

    (വൃത്തം-ശ്ലഥകാകളി)

 

ദു:ഖത്തെ സന്തതം കൂടെപ്പാർപ്പിച്ചവൾ

വക്ത്രത്തിൽ പുഞ്ചിരി ചാലിച്ചു കാട്ടുന്നു.

പഞ്ചമന്ത്രത്തിൻ വരം നല്കീ മാമുനി

 പഞ്ചവർണ്ണക്കിളി  പാറുമ്പോലായ് പൃഥാ.

 

ഒന്നു പരീക്ഷിക്കാം ദുർവാസാവിൻമന്ത്രം,

ഇന്നുതന്നേയെന്നായ്    ചിന്തകൾ   കുന്തിയിൽ.

സപ്തവാജിത്തേരിൽ ആദിത്യൻ വന്നെത്തീ,

ശക്തമായ്   ശൂരസേനിക്കോ  പ്രശ്നംതന്നെ.

 

കൗമാരപ്രായത്തിലോർത്തില്ല ദുർഘടം   

കന്യക  കുട്ടിത്തപ്രായത്തിൽ മാതാവായ്.

 കുട്ടിക്കു കൊട്ടാരം വർജ്ജിതംതന്നല്ലോ,

കീർത്തിക്കും  ദൂഷണമായി ഭവിച്ചീടും.

 

ഗന്തം മനമ്മൂടി, പെയ്യാൻ  തയ്യാറായി 

എന്തേലുമന്തിയിൽ ചെയ്യാമെന്നായ്   തോഴി.

അന്തിമലരി വിരിഞ്ഞുവന്നപ്പോഴായ്  ,

കുന്തിതന്നാളി  നൽപ്പേടകം  നിർമ്മിച്ചൂ .

 

പെട്ടിയിൽ സ്നിഗ്ദ്ധമായ് തൽപ്പമതാ  പൊന്തീ,

പെട്ടന്നൊഴുക്കീയാപ്പൈതലേയാറ്റിലായ്.    

തുള്ളീടും വെള്ളനീരേറ്റുവാങ്ങി  പെട്ടി,

ഓളങ്ങൾ താരാട്ടു മന്ദം പാടീയാട്ടി.

 

മാതാവിൻ വാത്സല്യം  പൊട്ടീ നുരകളായ്,

മാതാവിൻ നേത്രപ്രവാഹം  പ്രളയമായ്.

മാതയിൽ  പുത്രൻറെ വേർപാടിൻ  മയ്യൽ 

മാലോകർക്കജ്ഞമായ് സന്തതം വാണു.

 

നിദ്രയിലൂണിലും കുഞ്ഞിൻറേതാം  വിട,  

നീറീടും, നൊമ്പരമായ് നിന്നു കുന്തിയിൽ.    

ആരോടും ചൊല്ലുവാൻ   പറ്റാത്തകാരിയം,

ഓർമ്മതൻ നിഴലാട്ടംപോൽ   കൂടെക്കൂടി.

 

ചിന്തിക്കേണം പാദം മുന്നിലായ് വയ്ക്കുമ്പോൾ,

 അന്തമില്ലാച്ചതി കൈകോർക്കാൻ വന്നിടാം.

ചന്ദ്രനാകില്ല തിളങ്ങുന്നതെല്ലാമേ,

ചന്തംകണ്ടിട്ടു മയങ്ങിവീഴൊല്ലാരും.

 

ഗന്തം-മേഘം 

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!