പുണ്യദേവവാണി!
(മഞ്ജരി)
അക്ഷരരൂപിണി! ആനന്ദദായകി!
അംബികേ! വാഴുക എന്നന്തരേ.
ആയിരംനാവുകൾ പോരല്ലോ ദേവികേ!
ആ മഹാമാഹാത്മ്യം വർണ്ണിക്കുവാൻ.!
പാടവം മന്മനേ തെല്ലുമില്ലാ ദേവി!
പാമരയ്ക്കേകുക ജ്ഞാനദീപ്തി.
ദ്വേഷമോ മാനവജന്മത്താലാർജ്ജിതം,
ദോഷങ്ങൾ സർവ്വവും പോക്കീടണേ.
വീണ, എഴുത്തോല, രുദ്രാക്ഷമാലയും,
പാണികൾ നാലിലും മുദ്രയാക്കി.
തൂവെണ്ണവർണ്ണത്തിൽ ചേല ചേലിൽ ചാർത്തി ,
തൂവെള്ളവാരിജം വേദികയായ്.
മർത്ത്യനു നല്ലൊരു ദാനമായ് നൽകി നീ,
സംസ്കൃതമാം പുണ്യദേവവാണി.
വ്യുല്പത്തിയേറെയേറീടുന്നൊരാ ഭാഷ,
വ്യാകുലം മായ്ക്കുന്നൊരൗഷധമായ്.
നാരായവും താളിയോലയുമൊന്നായി
വാഴ്വിൽ ഹേരംബന്നു ദേവി നൽകി .
അൽപ്പം ജ്ഞാനത്തുള്ളി എന്നിലിറ്റിച്ചു നീ
മുൽപ്പാടു കാക്കണേ വിദ്യാദേവീ!
വീണയിൽ മാധുര്യം ചാലിച്ചുചാർത്തും നീ,
വാണരുളീടുക ചിത്തത്തിലായ്.
വാരണമെല്ലാമൊഴിവാക്കി വാഴണം
വാണീദേവീ! വാഗധീശ്വരീ! നീ.
Comments
Post a Comment