ഏകാന്തയാത്രികൻ! 

(കാകളി)

 

കാലേഗമിച്ചു ഞാൻ രായ്ക്കേകി വിശ്രമം,

കാല്യെ ഞാൻചൊല്ലുന്നുണർത്തുപാട്ടീണങ്ങൾ.

കാരുണ്യത്തോടെ ഞാൻ നിങ്ങളെ പുൽകുന്നു, 

കർത്തവ്യമൊക്കവേ വേണ്ടപോൽ ചെയ്യുന്നു.

 

ആരോടുമൊന്നുമേ മിണ്ടാതെ, മെല്ലെയായ്,

പാരിലായ്  ചെയ്യുന്നു ഏകനായെൻയാത്ര.

ആരുടേയും ശ്രദ്ധയെന്നിൽപ്പതിയില്ല,

താരാപഥത്തിൽ ഞാൻ മൂകസഞ്ചാരത്തിൽ.

 

പൂർവ്വദിക്കിനോടു യാത്രചൊല്ലുംവേള

സർവ്വതും കാണുന്നു  കേൾക്കുന്നു ഞാനിനൻ.

താപമങ്ങേറിയാൽ  നിങ്ങൾ  ദ്വേഷിച്ചിടും,,

പാതയിൽ  കൊണ്ടലെക്കണ്ടാൽ വിടാം താഴെ.

 

ഞങ്ങൾ മാനത്തിൽ ചരിക്കുന്നു മാനമായ്

നിങ്ങൾക്കില്ല തോഷം  ഞങ്ങൾ കോപിക്കൂകിൽ

ശാന്തമായ്  മേവുന്നു വാനം  മേൽക്കൂരയായ്,  

യാനങ്ങളാൽ നിങ്ങൾ വിണ്ണിനെ കൊല്ലുന്നു.

 

എന്നുടെ ദു:ഖങ്ങൾ കാണുകില്ലാ നിങ്ങൾ

മണ്ണിൽനിന്നെത്രയോ പൊക്കത്തിലാണു ഞാൻ.

കീഴോട്ടുനോക്കിയാലുള്ളിൽ ഭയംവരും,

താഴെപ്പതിച്ചാൽ ദിവാകരൻ ഞാനില്ല.

 

വീഴുമോ ആഴിയിലെന്ന മയ്യലുണ്ട്,

താഴ്ന്നിടിൽ കാലമെൻ പട്ടട കെട്ടിടും.

ചിത്രഗുപ്തൻ ചേർത്തോ ഹത്യതന്നണിയിൽ?

എത്രകാലം ജീവനുണ്ടാ,മറിയില്ലാ,

 

അന്തിമലരിയെന്നന്ത്യം കുറിക്കുന്നു

ജന്മം പുനരുണ്ടാ,മെന്നാലുമൊറ്റയാൻ. 

ബ്രഹ്മാണ്ഡമച്ചിലായ് ബ്രഹ്മാവു സ്ഥാപിച്ച

സുന്ദരമായ ബഹു,ശാഖാദീപ്തി ഞാൻ?

 

മൃത്യു ഞാൻ പുൽകുകിൽ നിങ്ങളും കാണില്ല,

സത്യവെട്ടത്തിന്റെ പൊൻദീപമല്ലെ ഞാൻ?

ധാത്രിതൻ രക്ഷക്കു കൈകോർക്കണം  നമ്മൾ,

സൂത്രണം ചെയ്യണം ചിന്തിച്ചു  മന്നിനായ്.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!