ആർദ്രതാപാത്രം!
(വൃത്തം- സർപ്പിണി)
കണ്ണാ! കാണുവാനുണ്ടാഗ്രഹം വിഭോ!
വന്നു നീയേകൂ വരപ്രസാദങ്ങൾ.
കൃഷ്ണ! നിന്നുടെ ദർശന മാത്രയിൽ
കഷ്ടം പൂർണമായ് മാഞ്ഞു മറഞ്ഞുപോം.
നിന്റെ നാമങ്ങളോതിയൊരുകൂട്ടം
മിന്നും താരങ്ങൾ കണ്മിഴിച്ചുനിൽപ്പൂ.
നിന്നെക്കാണ്മാനായ് വെന്മതി വെമ്പുന്നു
നിന്റെ മുന്നിലായ് കണ്മണിപോലവൻ.
സന്ധ്യ, ദീപം കൊളുത്തുന്നു പശ്ചിമേ
സസ്യജാലങ്ങൾ ചെമ്പട്ടുടുക്കുന്നു.
കൃഷ്ണഭക്തർ തിരുനാമം ചൊല്ലുന്നു
കൃഷ്ണഗീതികൾ ഗേഹേയുയരുന്നു.
എന്നെ നിന്നുടെയാർദ്രതാപാത്രമായ്
കാൺക സന്തതം, നൽബുദ്ധിയുമേകൂ.
പൂശൂവാശ്വാസലേപനം മന്മനേ
ആശ മന്മനം നേരിൻ ഗൃഹമാകാൻ.
കാണാൻ പറ്റില്ല നിന്നെ പുറംലോകേ,
കാണാം ചിത്തേ നിൻ രൂപത്തെ പാവനം.
കൃഷ്ണ!കൃഷ്ണ! നീ പാരം കനിയുക,
ന്യൂനമാക്കണേ ന്യൂനത സർവ്വതും.
സ്വാസ്ഥ്യമാണിന്നു ദുർലഭം പാരിലായ്
സ്വസ്ഥമാനസമാരോഗ്യദായകം.
സ്വന്തക്കാർക്കേറ്റാൻ വൈഷമ്യം ശ്രീഹരേ!
സാഹചര്യം വന്നീടല്ലെയെന്നാളും.
കാലകാനനപ്പൊയ്കയിൽ നീന്തിടും,
കൊച്ചുമത്സ്യമായ് ജീവിപ്പൂ ഞാൻ പ്രഭോ!
കാട്ടിൽ നിന്നു നീ രക്ഷണമേകണേ,
കൃത്യം കൃത്യങ്ങൾ പൂർണ്ണമായ്ത്തീരുമ്പോൾ.
Comments
Post a Comment