വിശ്വരക്ഷകൻ!

 


 (വൃത്തം-സർപ്പിണി)


വിശ്വരക്ഷകനെന്നും  നീ ശ്രീകൃഷ്ണ! 

വിശ്വമൊന്നു നീ നേരെയാക്കീടണേ. 

കളളം, ചതി  മനുജനു  ജീവനം, 

വിള്ളലേറ്റി വധിക്കുന്നു ശാന്തിയെ.


പണ്ടു പാണ്ഡവർ ഹസ്തിനരാജ്യത്തിൽ

നഷ്ടത്തിന്നാറ്റിലാണ്ടുപോയ്, കഷ്ടമായ്! 

തന്ത്രം ഗൗരവപൂർവ്വം നീയുണ്ടാക്കീ,

സ്വന്തം പാണ്ഡവരക്ഷയ്ക്കായുന്നതം.


രാജ്യം നേടുവാൻ  സംഗ്രാമവേളയിൽ   

പൂജ്യർ  വന്നുനിരന്നു കുരുക്ഷേത്രേ,

വര്യർ തന്നുടെ ദർശനമാത്രയിൽ,

ഊർജ്ജം പാർത്ഥനിൽ നിന്നുമൂറിപ്പോയി.


ചൊല്ലി നീ സവ്യസാചിക്കുണർവേകാൻ

ഫുല്ലമാക്കീടും  ഗീതതൻ  ശ്ലോകങ്ങൾ.

ബദ്ധിമുട്ടിനെ തൂത്തെറിഞ്ഞീടുവാൻ,

 ബുദ്ധിപൂർവ്വം സുമാർഗ്ഗം തെളിച്ചൂ നീ.


പുഷ്പംപോലേന്തി ഗോവർധനാദ്രി നീ

ഗോപർക്കേകീ മഹാമാരിയിൽ രക്ഷ.

 ഹാസം നല്കുന്നു മാനസസാന്ത്വനം

വാസം ഹൃത്തിൽ, തമസ്സിന്നു ദീപ്തിയായ് 

 

അന്ധരാജൻ്റെയാത്മജർ   നൂറ്റൊന്നും 

സന്ധി   സൗബലനോടായ്  ചെയ്തൂ, ചതി.

വാതുവച്ചു കൗന്തേയർ ചൂതിനായി,

ചൂതുകേളിയിൽ  വഞ്ചനയൊന്നാമൻ.


എൻ്റെയുള്ളിലുമുണ്ടാമവരൊക്കെ,

എന്നിൽ നിന്നുമവരേ തുരത്തണേ. 

തന്ത്രം  കുമന്ത്രമൊന്നും വേണ്ടാ ഹൃദി,

ശാന്തിവാസമെൻ  ചിത്തേ  സദാ വേണേ.


ഹൃത്തു പേറിടും ദുഷ്ച്ചിന്താ ഭാരങ്ങൾ

മൊത്തമൊന്നിറക്കീടാൻ    തുണയ്ക്കണേ.

മാന്യം, ബാധ്യതകൂടാതെ ജീവിതം

ധന്യം പൂർണ്ണമാക്കീടണേ   പാഹിമാം!


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!