നന്മതൻ ദീപങ്ങൾ!
(വൃത്തം- മഞ്ജരി)
നന്മതൻ ദീപപ്രഭയേറും ദിവ്യജ്ഞർ,
മന്നിതിൽ വാഴുന്നു മേന്മപൂർവ്വം.
ആർക്കും പന്ഥാവവർ കാട്ടുന്നു കേശവാ!
പാരിൽ പാർത്തീടുന്നൂ പുണ്യമായി.
ആദിചിരാതിൻ വെട്ടം തെളിച്ചവർ,
ആദികാവ്യങ്ങൾപോൽ ദേവതുല്യർ.
നാരദൻ, ഉത്താനപുത്രൻ, പ്രഹ്ളാദനും
നേരായമാർഗ്ഗത്തെ കാട്ടിനില്പൂ.
ബ്രഹ്മാവിൻ നന്ദനൻ നാരദദേവർഷി,
ബ്രഹ്മതത്ത്വസത്ത ലോകർക്കേകി.
വൈക്ലബ്യം തെല്ലുമേ കാട്ടാതെ താപസൻ,
വൈകുണ്ഠനാഥാ! വാഴ്ത്തുന്നു നിന്നേ.
ഉറ്റഭക്തൻ വിഷ്ണുപ്രിയനാം ധ്രുവനും,
മാറ്റുപേറും ജപനത്തിൽ മുങ്ങീ.
നാരായണനാമം നാവിൽ വിളങ്ങിയ
രൂപത്തിന്നാധാരമല്ലോ പൈതൽ.
നിത്യനിതാന്തമാം ദിവ്യദീപയാഭ,
സത്യപ്രഭയായ് കൊളുത്തീധ്രുവൻ.
ദീപ്തമാം പുണ്യപ്രകാശം ചൊരിയുവോർ
നിസ്തുല്യ നന്മയായ് നില്പൂഹരേ!
പ്രഹ്ളാദൻ ശൗരിജപത്തിരി കത്തിച്ചു
പ്രഹ്ലാദതാതനെതിർത്തു നിന്നു .
പറ്റലരേറെയായ് പിഞ്ചുപ്രഹ്ലാദനിൽ,
കുറ്റമേറ്റി ശിക്ഷയേകിയില്ലേ!
കർബുരകേസരിയായ കശിപൂവെ
മൃത്യൂവിന്നാഴത്തിലാഴ്ത്തി നീയും.
ഏറ്റം നിൻ കാരുണ്യത്താൽ മനം നിറഞ്ഞൂ,
ചുറ്റും വെട്ടംചേറി പ്രഹ്ളാദനും.
കുട്ടികളേ തേടൂ ശ്രീകൃഷ്ണ കടാക്ഷം
കിട്ടിടും പുണ്യം വികല്പംവിനാ.
കാട്ടണേ കാരുണ്യം നന്ദസൂനോ നീയും,
കുട്ടിക്കൂട്ടം മിന്നട്ടേ പകിട്ടായ്.
Comments
Post a Comment