പിച്ചകപ്പൂച്ചെടി!

 

 

(വൃത്തം മഞ്ജരി)

 

അച്ചൻകോവിൽനദീ തീരത്തു ഞാനൊരു 

പിച്ചകപ്പൂച്ചെടി നട്ടിരുന്നു.

പിച്ചവച്ചൂ  ഞാൻ  നടന്നൊരായോരത്താ-

യാച്ചെടി പൊന്തിവന്നുത്സാഹമായ്.

 

പച്ചവെള്ളംകൊണ്ടു സ്നാനം ഞാൻ ചെയ്യിച്ചു

ഒച്ചവിനായതു പൊങ്ങിവന്നു.

പച്ചിലച്ചാർത്തുകൾ ധാരാളം വന്നതിൽ

പഞ്ചഭൂതേ താരം നിൽക്കും പോലെ.

 

ഇച്ഛപോലെന്നെന്നും ഞാനതിൻ ചുറ്റുമായ് 

ഇത്തിരിനേരം സ്നേഹിച്ചുനിൽപ്പായ്.

പിച്ചകം സന്തോഷസൂചകമായ് തന്നു 

പച്ചിലസംഖ്യയിൽ പുഷ്പങ്ങളും.

 

ഉച്ചനേരത്തും സുമങ്ങളോ  സദ്ഗന്ധം 

മെച്ചമായ്പ്പേറി ലസിച്ചു നിന്നു.

ചാഞ്ചാടി കാറ്റൊപ്പം നിന്നയെൻ സർവ്വസ്വം

പഞ്ചമമ്പാടി രസിച്ചിരുന്നു.\

 

മച്ചിങ്ങ  സഞ്ചയിക്കാൻ വന്ന  കുട്ടികൾ

ഒച്ചവെച്ചപ്പൂ  പറിച്ചെടുത്തു.

പിച്ചകം നൊമ്പരം തെല്ലുമേ കാട്ടാതെ 

പുഞ്ചിരിതൂകി പുഷ്പങ്ങളേകി.

 

കൊച്ചുപിള്ളേരാം കുറുമ്പിൻ്റെ കൂട്ടുകാർ,

പൂച്ചെടി പൊട്ടിച്ചേറേ   രസിച്ചൂ .

ഉച്ചിയിലെത്തുന്ന സൂര്യനും ക്രൂരനായ്

പച്ചസസ്യത്തേ  മുണ്ഡനം  ചെയ്തു.

 

പിഞ്ചുപിള്ളേരവരെങ്കിലും, നൊമ്പരം 

നെഞ്ചകമെന്റെ പിളർത്തിയല്ലോ.      

കച്ചകെട്ടിത്തുനിഞ്ഞെത്തീയെൻ  സങ്കടം

*വഞ്ചം നെഞ്ചിന്നുള്ളിൽ   പെയ്തിറങ്ങീ.

 

 

കിഞ്ചനകാര്യമാണെങ്കിലും ചൊല്ലാം ഞാൻ,

കൊഞ്ചുംപ്രായത്തിലും ദ്രോഹമേറ്റാം.

സ്വച്ഛതാപൂർവ്വം നിന്നീടുവാനീ  ലോകം,

കൊച്ചിലേ കുഞ്ഞുങ്ങൾക്കേകാം ജ്ഞാനം .

 

 

വഞ്ചം-കാഠിന്യം

 

 

 

    

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!