ഒന്നല്ലേയുള്ളു ജീവിതം!

 


(സർപ്പിണി )


കൊച്ചുപിള്ളേരിൽ  നന്മയൊരുകാലം 

പച്ചവെള്ളംപോൽ  ശുദ്ധമായീ നിന്നു. 

സ്നേഹചിന്തനപ്പൂമണം പേറിയോർ 

സ്വപ്നം നെയ്തതു  സൗഹൃദനാരിലായ്. 


തമ്മിൽ  കാരുണ്യം പൊക്കത്തിലായ് നിന്നൂ,

തമ്മിൽത്തല്ലുകൾക്കുണ്ടു   കുറവെറേ ,  

ഉണ്ടു കാര്യമായ് ഏകതതൻ സ്വനം,

പണ്ടു മേടയിൽ, ചെറ്റപ്പുരയിലും . 


പ്രായമായവർ  ആദരമുത്തുകൾ 

ന്യായമെന്നു തോന്നുംവിധം നേടി ഹാ!

 വജ്രതുല്യമാം സോദരക്കൂട്ടായ്മ

സജ്ജമാക്കിയന്യോന്യം  സഹായിക്കാൻ. 


മുൻപിൻ നോക്കില്ലയുന്മാദം മിത്രമായ്,

ഇന്നു പീഡനപർവ്വം കരേറുന്നൂ.  

തിന്നതെന്താണു  നല്കീയ താരാണ്, 

തെല്ലും ബോധമെയില്ലായൊരുത്തനും.


ആൺപെൺ വ്യത്യാസം വസ്ത്രത്തിലുമില്ലാ 

വിണ്ണും ഭൂമിയും ഒന്നെന്ന തോന്നലായ്.

ആഴിതീരത്തോ  കായൽക്കരയിലോ 

വീഴ്ച സംഭവിക്കുന്നതു  കാണില്ലാ.


 കേറിപ്പിടിക്കുമാരെയും ഭീതിക്കൈ,

നീറിപ്പുകയുന്നന്തരീക്ഷം  ചുറ്റും,

തെറ്റുചൂണ്ടുവാനില്ലാ മന:സാക്ഷി

കുറ്റം കുറ്റമല്ലെന്നു നടിക്കുന്നു.


താരിളംപൂവ് കാട്ടുതീയേറ്റപോൽ 

വാടിവീഴും യുവത്വം ലഹരിയിൽ.

ദൂരെദൂരെയൊരഗ്നി സ്പുലിംഗമായ്,

നേരിതാ നേരെ മുന്നിൽത്തെളിയുന്നു


മർത്ത്യനിന്നില്ലാ മാമൂലിൻ ബാധ്യതാ  

നിത്യം ക്രൂരതാപാത്രങ്ങൾ പാവങ്ങൾ.

ഒന്നു  നിന്നെ നീ മാനുഷ! ചിന്തിക്കൂ 

ഒന്നല്ലേയുള്ളൂ ജീവിതം, ജീവിക്കൂ.


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!