അഴകിൻ നിറകുടം!
(തരംഗിണി)
ചുവടുകൾ വച്ചൂ വന്നൂ സന്ധ്യാ,
ചുവന്നയുടുപ്പു ധരിച്ചു രമ്യം.
പവിഴനിറത്തിൽ പൗഡറുമിട്ടൂ ,
ഭാവം കാട്ടീ സുന്ദരിയെത്തീ.
പ്രഭാതമവളുടെ നാമം പിന്നേ
പ്രദോഷമാക്കുമിനൻ മറയുമ്പോൾ.
തക്കംനോക്കീ കാത്തീടുന്നൂ.
ചെങ്കതിരോൻ്റെ കരംപിടിക്കാൻ.
കേശം കെട്ടീ തിലകം തൊട്ടും
ലേശം ഗന്ധത്തൈലം പൂശി.
മിഴിയിൽ കരിമഷി ചാർത്തീയംഗന,
ഉഴിയുന്നിനനേ നാണത്തോടേ.
അഴകിൻ നിറകുടമായീ പെണ്ണാൾ,
തുഴഞ്ഞുവന്നൂ ഭൂവിൻ തട്ടിൽ.
കാവ്യംപോലവളെത്തീ മന്ദം,
കവികൾക്കുണർന്നു ഭാവന നന്നായ്.
അരികിൽ വന്നൂ സന്ധ്യാദേവി,
നാരികൾ വേല നിറുത്തീ വേഗം.
വരവേൽക്കാനായ് ലോകജനങ്ങൾ,
ആരതി ചെയ്തു ശ്രദ്ധാപൂർവ്വം.
അന്തീദേവിക്കിഷ്ടം പൂജ്യത,
നൻപായ് നടനം ചെയ്‌വൂ മാനിനി.
തിരികെപ്പോകാനാംഗ്യം കാട്ടി.
സൂര്യൻ പ്രിയയേ കൂടെക്കൂട്ടി.
തിരിഞ്ഞു സന്ധ്യകുമാരി പതിയേ,
ശിരസ്സിലെ മുടിയുമഴിച്ചങ്ങിട്ടൂ.
കേശം ഭൂവേ പൂശീ ശ്യാമം,
കൂരിരുൾ കൊട്ടീ പ്രപഞ്ചതാളം.
Comments
Post a Comment