ശാന്തമായ് മർത്ത്യാ! ചിന്തിക്കവേണം!
(ഉപമഞ്ജരി)
പത്രത്തിൽ ഞാനൊരു വാർത്തകണ്ടു,
വാർത്ത നനച്ചൂയെൻ നേത്രങ്ങളേ.
മാതാ മൃതം ഹാ! പിഞ്ചിനു നൊന്തൂ,
ഭേദിച്ചാവാർത്ത ചിത്തങ്ങൾ സർവ്വം.
പിഞ്ചായ കുഞ്ഞിന്നിന്നെന്തറിയാം?
പൊന്നമ്മയ്ക്കില്ലാ തെല്ലും ചലനം.
ആമാശയാഹാരശൂന്യതയും,
ആമയമേകിയാപ്പൈതലിന്.
വാശിയായ് അമ്മതൻ പാൽ നുകരാൻ,
ആശയോടു തായേ പുൽകാൻ ചെന്നു.
മുത്തിതൻ കരം ഗ്രഹിച്ചതിനേ,
ഒത്തിരി കഷ്ടമായ് സ്വസ്ഥമാക്കാൻ.
കാന്തൻ കളത്രവും തമ്മിൽത്തമ്മിൽ,
എന്തെന്നറിയില്ല ശണ്ഠകൂടി.
പെട്ടെന്നുള്ളിൽ ചാടിവന്ന കോപം
തട്ടാൻ സാഹായിച്ചു പാതിമെയ്യേ.
ശീർഷം തലോടി പരിക്കതിഥീ,
പാർശ്വത്തിൽ വച്ചു കാന്തേ കൊണ്ടുപോയ് .
കുറ്റബോധം ഭർതൃശാന്തി കാർന്നൂ,
കെട്ടീ പാശം സ്വന്തം കണ്ഠദേശേ.
പിഞ്ചിനെക്കൂട്ടാൻ ചിന്തിച്ചു പിതാ
നെഞ്ചകം സമ്മതം മൂളിയില്ലാ.
പൈതലനാഥയായ് മാറി ക്ലേശം,
മാതൃമാതാപിതാക്കൾക്കു ദുഃഖം
വൃക്ഷലതാദികൾ പ്രാണിവൃന്ദം
വന്യമൃഗങ്ങൾ ചെയ്യില്ലാത്മഹത്യ.
കോപത്താലുള്ള തർക്കങ്ങളില്ലാ,
ആപത്തേറ്റുന്നൂ സ്വന്തരക്ഷക്കായ്.
ഒറ്റകോപത്താൽച്ചാടിയാൽ കുണ്ടിൽ
രണ്ടുകോപത്താൽ രക്ഷപ്പെടാമോ?
ഏതൊരുകാരിയം ചെയ്യുമ്മുന്നേ,
ശാന്തമായ് മർത്ത്യാ! ചിന്തിക്കവേണം.
.
Comments
Post a Comment