പഴയകാലം!
(വൃത്തം -അന്നനട)
പഴയകാലത്തെ ചരിത്രം കേൾക്കൂക
പുഴയും വയലുമിണകളായ്, സുഖം.
അഴകായ് നിന്നൊരു തരുണിയാം ഭൂമി,
മഴമേഘങ്ങൾതൻ പെരുത്ത സുഹൃത്തായ്.
കഴിവുള്ളമക്കൾ കരുതി ധാത്രിയെ ,
അഴലില്ലാക്കാലം വളരെ ഘോഷിച്ചു.
വയലിൻവായിക്കും മഴപ്പെയ്തുകളും,
വയൽക്കിളികളും നിരന്നങ്ങു നിന്നു.
ഹരിതകാന്തിയിൽ ‘വെൽവെറ്റി’ൻചേല
പരിശുദ്ധമായി ധരിച്ചുനിന്നവൾ.
വരിയിൽ കൊക്കുകൾ വെളുത്ത സാരിയിൽ,
വരമ്പിൻ വാസക്കാർ ചെറുപുല്ലും വാണു.
സമൃദ്ധം മൗലിയിൽ മുടിപേറും തെങ്ങു-
മമൃതകുംഭങ്ങൾ നിറച്ചും തേൻനീരും,
ചുവന്നകല്ലുപോലടയ്ക്കയും പേറി
കവുങ്ങിൻ കൂട്ടങ്ങൾ തലയാട്ടി നിന്നു.
പുതിയകാലത്തായ് മിഴിവാം ദേശത്തെ,
ചതിചെയ്തു നാശം വരുത്തിക്കൊല്ലുന്നു.
ഉതിരില്ലാ കതിർ, നിലം മരിച്ചുപോ-
യുതിർത്തുനിരത്തി വലിയകുന്നുകൾ.
മനുജരേ! നിങ്ങളറിഞ്ഞുവോ ഭൂമാ
മിനുങ്ങും സഹായം നിറുത്തും തരില്ല.
മനം നിറച്ചിടാം നലമാം ചിന്തയാൽ,
സ്വനം മൂളാം താളം പ്രകടമാക്കിയും.
Comments
Post a Comment