ഓണത്തുമ്പി!
(വൃത്തം - മാവേലി)
ഓണനിലാവ്, ഓണത്തുമ്പികൾ
ഓണം കളിക്കാനായെത്തി നിൽപ്പൂ.
മാവേലി മന്നനോതാൻ സ്വാഗതം,
മാനസങ്ങൾ കച്ചകെട്ടിനിന്നൂ.
പെണ്‍കൊടിമാരെ തിരഞ്ഞു വല്ലം,
പൂക്കളം തീര്‍ക്കും പൂക്കളെ കാക്കാൻ.
മാവിന്‍ കൊമ്പു ചൊന്നുവൂഞ്ഞാൽ കെട്ടാൻ,
മാനമായാ ശാഖ കൂനിക്കൂപ്പി.
കുട്ടിസൈന്യം ഹാജർ മാഞ്ചോട്ടിലായ്,
കിട്ടിമാവാം മൂപ്പനേറെ തുഷ്ടി.
ഊയലാടാൻ സർവ്വകുഞ്ഞുകൂട്ടം,
ഉണ്മയോടെ മാവേ കൂടെക്കൂട്ടി.
പായിപ്പാട്ടും ആറന്‍മുളയിലും
വഞ്ചിപ്പാട്ടിന്‍ മേളം 'തെയ് തൈ തെയ് തൈ'.
തിത്തിത്താരോ പാടും 'തെയ്'ക്കൊപ്പം ,
തത്തിക്കളിക്കും പാട്ടോളങ്ങളും.
ഉത്രാടം രാവിനായ് കാത്തുനിൽക്കു-
മെത്രയും വേഗം വരാനായ് മന്നൻ.
ഓണക്കാറ്റേകീടും സൂനഗന്ധ-
മോടിവന്നീടും മണം പരത്താൻ.
പൊന്നിൻ തിരുവോണമെത്തും മെല്ലെ,
വന്നീടും മാവേലി പാവനമായ്,
ഭൂമിയും മക്കളുമാദരിക്കും,
സാമോദം മാവേലി സ്വീകരിക്കും.
.
Comments
Post a Comment