നിത്യസുന്ദരി!
(വൃത്തം- ഉപമഞ്ജരി)
നിത്യമെന്നാരധ്യ സുന്ദരി നീ,
നീന്തിത്തുടിക്കുവാൻ കാലനീരിൽ,
വാസരകാല്യേ കണ്ണുകൾ ചിമ്മി,
വേഗത്തിൽ പൂമെത്തവിട്ടു പൊങ്ങി.
ചാറ്റല്‍മഴയില്‍ കുളിച്ചുതോര്‍ത്തി
നീലാംബരത്തിന്നംബരം ചുറ്റി. .
മാരിവില്ലിൻ കുറി ചാർത്തി നെറ്റീൽ
പൂർവ്വത്തിൽ വന്നു വിളക്കുവച്ചു.
ജന്തു സസ്യാദി ജാലത്തെയെല്ലാം
മെല്ലെയായ് ദേവിയുണര്‍ത്തി വിട്ടു.
വീണ്ടും നീട്ടി വിളക്കിന്‍ തിരി കൾ
ചൂടും വെളിച്ചവുമേറെയേകി.
മാരുതപങ്കതൻ 'സ്വിച്ച'മർത്തി
പാരിൻ ചൂടിനിടം വേറെ നൽകി.
സസ്യജാലത്തിൻ മോഹനകേശം
സമീരൻ കൈയാൽ കോതിക്കൊടുത്തു.
വാദ്യമേളം തീർത്തിടിമുഴക്കം,
പൂത്തിരി കത്തിച്ചുനിന്നു മിന്നല്‍ .
കോകിലം മറ്റു ഖഗത്തിന്നോഘം,
കേൾക്കാനിമ്പത്തിലായ് പാട്ടുപാടി.
നൃത്തങ്ങളാടി മയൂരവൃന്ദം,
പൊൻതരുക്കളോ കരങ്ങൾ കൊട്ടി.
ദേവി പ്രകൃതിതൻ സത്കാരങ്ങൾ,
നോവിനേ ദൂരേക്കൊഴിച്ചുവിടും.
മഞ്ജുളേ ! പ്രകൃതി! നിത്യമായ് നീ
കുഞ്ഞായിരിക്കൂ വാർദ്ധക്യം വേണ്ടാ.
ആകെ നീ പേറും കോമളരൂപം
പോകാതെ , നിൽക്കുവാൻ പ്രാർത്ഥനകൾ .
Comments
Post a Comment