ശിക്ഷ!

                                      


(വൃത്തം - മണിമഞ്ജരി)



“മഴയെ!നീ കാട്ടുവതെ,ന്തെന്നറിയുന്നോ?

മിഴികൾ നിറച്ചീടും ക്രൂരകർമ്മം.

ദ്യുവിൽ   മുത്തെ! നിന്നെ കാണ്മാൻ 

നില്പു മാനുഷർ,

അവകാശമല്ലെ നിൻ സാമീപ്യങ്ങൾ?


കരുതലും സ്നേഹവും ഞങ്ങൾ

 ഹൃത്തിൽ വയ്പ്പൂ

തരുവാൻ  നിനക്കായ്, ചൊരിഞ്ഞിടുമ്പോൾ.

പരമായി നീ വന്നു മന്ദമാരിയായീ,

അരികിലെത്തി  ഞങ്ങൾക്കിഷ്ടമായീ.


മണികളും കോർത്തു നീ  വന്നു  പ്രബലയായ്,

മരതക,പ്പച്ചയേ തൊട്ടുണർത്തീ.

ഇരുൾവീണ വേളയിൽ  പരിചോടുറങ്ങുമ്പോൾ,

നരരേ  പുണർന്നു  നീ  പൈശാചികം.


ഉരുവായി  നിന്നൊരാക്കുന്നിന്നുരു ഹൃദ്യം ,  

ഉരുൾപൊട്ടലായ് വന്നെടുത്തു ജീവൻ.

ഉരുൾപൊട്ടിയുൾനീറീ വിടചൊല്ലിയനേകർ,

അരുമയായ് കെട്ടി,പ്പടുത്ത സ്വത്തും.   


ഉടയവർ, ഉടയാട, സൗഹൃദം, സ്വാധീനം,

ഉടമസ്ഥരോടു  പറഞ്ഞൂ  'റ്റാറ്റാ'.

തനുവിന്റെയംഗങ്ങൾ വേർപെട്ടു

 പോയോർക്കു, 

മനവും പ്രതീക്ഷയും ബന്ധവും പോയ്.


തടിനിയും  തടിച്ചൊരു   വന്യമാം പുഴയായി,

അടവിയേ  വിഴുങ്ങിയൊ! കാണ്മ,തില്ലാ.

വ്യഥയുമേറ്റി  ഘനം   നിരന്നവിടെയെല്ലാം,

കദനശോകം മൂളിയന്തരീക്ഷം.”


മഴ ചൊല്ലി,” ഞാനെന്നാൽ പണ്ടേ,യിവിടുണ്ട്,

കുഴയുന്ന കാര്യം ഞാൻ ചെയ്യു,കില്ലാ.

മനുജരേ! വേണ്ടതാം വസ്തുക്കൾ നിങ്ങൾക്കായ്

മനമോടെ തന്നില്ലേ ഭൂമിദേവീ?


അവനിതൻ  മക്കളാം തരുലതാദികളേ 

അതിമോഹമായ് നിങ്ങൾ കൊന്നതില്ലേ? 

മനവും കടുത്തോരു വിങ്ങലിന്നിരയായി 

തനുവും ക്ഷതത്താലേ നീറിക്കാണും.


വസുധയ്ക്കു നൊമ്പരം സഹിയാതെ

 വന്നപ്പോൾ 

വശവും ചരിഞ്ഞേ കിടന്നതാവാം.

മടിയിൽ   ശയിച്ചൊരാ  കുന്നു തലകുത്തി,

അടിയിൽപ്പെട്ടുപോയി ചെറുമക്കളും. 


ക്ഷമയ്ക്കു  സഹനത്തിൻ ശക്തി വരണ്ടാലോ, 

അമിതം ശകാരിക്കും  വടിയെടുക്കും.

പ്രകൃതിമാ നിങ്ങളെ സ്നേഹിച്ചീടും പക്ഷെ,

അകതാരിൽ  നോവേറിയാൽ ശിക്ഷിക്കും.”


ഉരു= ദേഹം, ബൃഹത്ത്

ക്ഷമ=ഭൂമി


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!