മഴയ്ക്കുവേണ്ടി മിഴിനട്ട്!


 

(വൃത്തം- ഹംസപ്ലുതം)


 

മഴയ്ക്കു വേണ്ടി കാക്കുന്നു  ധരാമക്കൾ ഹാ!

മഴ മിഴിക്കേകും മേളം  സുഖദം തന്നെ.

അമർഷത്തിൽ ഗ്രീഷ്മം വന്നാൽ  സഹിയ്ക്ക പാടായ്,

സമാധാനചിത്തവുമായ് നരർ വസിക്കും.

 

ഇടവ,പ്പാതിക്കായ് ഞങ്ങൾ  പ്രാർത്ഥന ചെയ്തു,

ഇടവിടാതപ്പോൾ  പെയ്ത്തു കുണുങ്ങി വന്നു.

കുസൃതിക്കുട്ടിക്കു  നമ്മൾ സ്വീകാരമേകി,

അസുഖമേറ്റുവാൻ പക്ഷേയവൾ  തുനിഞ്ഞു.


അരിശത്തിന്നുയർച്ചയായ് താണ്ഡവമാടി,

കര വാരിയാപ്പെൺകുട്ടി  കടലിലിട്ടൂ.

 കുടിലോ  കൊട്ടാരമെന്നോ  കൂട്ടാക്കിയില്ല, 

 അടിക്കടി ശക്തി കാട്ടി  ഭയമേറ്റീ നീർ.

 

മൃഗങ്ങൾ, മനുഷ്യർ, മല,  മാളികകളും 

 പ്രളയപ്പേടിയിൽ   മുങ്ങി  കണ്ണീർ പൊഴിച്ചു.

കഴിക്കുവാനുള്ള ഭക്ഷ്യം അടിത്തട്ടിലായ്,

മഴയെ! നീ വീഥികളേ മുക്കിക്കൊന്നുവോ?

 

ഇരുളോ വൈദ്യുതദീപം വിഴുങ്ങി രാവിൽ,

പറമ്പിനെയാറുവന്നു കെട്ടിപ്പുണർന്നൂ,

എവിടെയും കാണുന്നില്ല പുറംലോകങ്ങൾ

എവിടവും  മാരിവാരി  സ്വന്തവുമാക്കി.

 

ദ്യുവേ! ദേവാ! മതിയായി കഴിഞ്ഞാവശ്യം,     

ഇവിടെയീ  തോയം  മതി കണ്ണീർ തോരട്ടെ.

വിയത്തേ! നീ കെട്ടിയിടൂ  വട്ടുപെണ്ണിനെ,

വിയംപാടാം  സ്വസ്ഥതക്കായ് ജീവൻ രക്ഷിക്കു.

 

വിയം= സ്തുതി

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!