വർണ്ണമേഴ്!
(ഓമനക്കുട്ടൻ)
ഞാനിതാ വെറും മാരിവില്ലുതാൻ,
മാനദേശത്തുമേവുന്നു.
കൊണ്ടലെന്നുടെയുറ്റബന്ധുവായ്
കൺകളിൽ നോക്കി നില്ക്കുന്നു.
അർക്കനും തൻ കിരണങ്ങൾ മെല്ലെ,
കാർഘനത്തിനായ് കൈമാറി.
ജന്മമേകിയ മാതാവു മുകിൽ
പൊന്നുപോലെന്നെ കാത്തിടും.
വർണ്ണമേഴിലായ് ഭൂഷയുമേറ്റി
വിണ്ണെന്നെയൊരുക്കും നലം.
താരാട്ടു മൂളിയംബുദം സദാ
താലോലമാട്ടുമുറക്കാൻ.
ജീവിതത്തിനോ ലംബവുമില്ല,
ഈ വാനിൽ നിൽക്കില്ലേറെയായ്.
ഞാനതിൽ ദു:ഖഭാവത്തിലല്ലാ
ഞാൻ വിട ചൊല്ലും, പോകണം.
പിന്നെയും വരാം നിങ്ങൾക്കു തരാം,
നന്നായാനന്ദം മോദിക്കാൻ.
ഈ മനോജ്ഞമാം ലോക തല്പത്തിൽ
കാമ്യമീ കുഞ്ഞു ജീവിതം.
Comments
Post a Comment