ആടിത്തീർക്കും ഞാനെന്നുടെ ഭൂമിക!
( വൃത്തം - സർപ്പിണി)
ആരുമില്ലെനിക്കെന്നു നിനയ്ക്കണ്ടാ,
ആടൽ തീർക്കുവാനുണ്ടെൻറെ കോശങ്ങൾ.
ആടിത്തീർക്കുവാനെന്നുടെ ഭൂമിക,
ആകുമെന്നുടെ മാനസം കൂട്ടാകും.
ആത്മവിശ്വാസമൊന്നു മാത്രം മതി,
ആട്ടിപ്പായിക്കാൻ തോൽവിയാം വില്ലനെ.
ആർദ്രഭാവം നടിക്കും മാനവനും,
ആർക്കും വഞ്ചനയേകാൻ പിശുക്കില്ലാ.
ആവുംപോലവർ നൽകുമേ ക്ഷുദ്രത,
ആര്യരല്ലവർ, കില്ലു തെല്ലും വേണ്ടാ.
ആകാമുദ്യോഗദണ്ഡിൽ ധ്വജമുള്ളോർ,
ആകുമ്പോൽ ദൂരത്താക്കുമവരെ ഞാൻ.
അശ്വമേഴു വലിക്കും തേരിൽ വരും
അജ്ഞനല്ലാത്ത അർക്കനെൻ മാതൃക.
അഭ്രം സൂര്യപ്രതാപം കിഴിച്ചാലോ,
അങ്കംവെട്ടുന്നവൻ മേഘം തന്നോടായ്,
അന്നത്തിനായ് നിറയ്ക്കുന്നു സസ്യത്തിൽ,
അഗ്നിസമാനം താപത്തെ മാർത്താണ്ഡൻ.
അപ്പിനുള്ളഹങ്കാരം തീർക്കാനായി,
അന്തമേകുവാൻ വാനിലേക്കോടിക്കും.
അല്ലലില്ലാതെ മുൻപാത ലക്ഷ്യംതാൻ,
അർക്കനെപ്പോലെ മുൻപിൻ നോക്കില്ല ഞാൻ.
അമ്പോടീശനേയും കൂപ്പിത്തൊഴും ഞാൻ
അന്തരംഗത്തിന്നാജ്ഞകൾ പാലിക്കും.
Comments
Post a Comment