സംസ്‌കൃതവൃത്തക്കവിതകൾ-2

 01.യഥാവിഥി! 2.സംഗീതമീ ഭൂവിലായ്  3.കോവിലിലേക്കു ഞാൻ!



    1.യഥാവിഥി  

(വൃത്തം- മദിര)


തംതത തംതത തംതത തംതത  തംതത തംതത തംതതതം.


സാഗരമെത്തിയൊരാറിനു വീഥികളാരു പറഞ്ഞുകൊടുത്തതുചിതം.

സാലഗണം ജലപാതകൾ നോക്കുവതാരുടെ ശിക്ഷണരീതിയിലായ്?

ഭൂമിവരണ്ടതു കണ്ടതിനാലുയരേ മുകിൽ വന്നിതു തീർത്ഥവുമായ്.

ഭൂവിലിതൊക്കെ യഥാവിധിയാവതുമോർക്കുക ദേവഹിതം,മഹിതം!



രാവിലെ ഭാനുവുണർന്നുവരുന്നതിനാരുടെയും വിളി വേണ്ടയഹോ!

രാവിലുഡുക്കളെയാരുമെവാതിൽ തുറന്നു കടത്തുകയില്ല, ദൃഢം.

പുഞ്ചിരി തന്നുടെ ചെപ്പു തുറന്നു  ഹിമാംശു

മുഖത്തതു തേക്കുകയായ്,

മഞ്ജിമയായ്  പല സംഭവമുണ്ടതുമോർക്കുക ദേവഹിതം,മഹിതം!




    2.സംഗീതമീ ഭൂവിലായ്


(വൃത്തം-ശാർദ്ദൂലവിക്രീഡിതം)


 മാധുര്യശ്രവണം തരപ്പെടുവതിൻ കച്ചേരി കാല്യേസുഖം,

മാലോകർക്കു രസം പകർന്നിടുവതായ് നീടം പൊഴിക്കും സ്വനം.

തന്ത്രം നെയ്തു മയക്കിടും പ്രകൃതിതൻ  വാദ്യങ്ങളും മാന്ത്രികം,

 മന്ത്രം പോലുതിരും രവങ്ങൾ സുഖദം

കാലത്തെ വെല്ലുംതരം.


ശാസ്ത്രം ചേർത്തു ഖഗങ്ങൾ ഗീതിസമമായ് പാടുന്നതാകർഷകം,

ശ്രോത്രങ്ങൾക്കു സദാ പ്രഭാതനിഗദം*

സൗഖ്യംതരും,സാന്ത്വനം.

ശാന്തംതാൻ പുലർകാലനിസ്വനലയം,

ചേതസ്സുണർത്തിത്തരും,

ശ്രേഷ്ഠംതന്നെ മനോജ്ഞഗാനയല ഹാ!

മായ്ക്കും തുലോം നൊമ്പരം.


ഭൂമാതയ്ക്കു പകർന്നിടുന്നു മധുരം വർഷം പൊഴിക്കും സ്വനം,

ഭാവങ്ങൾക്കിടമേകുമീണമൊലിപോൽ മേഘങ്ങൾ വീഴ്തും കണം.

വാതം സംഗതിചേർത്തു വേണു നലതായ് മീട്ടുന്നു വാദ്യത്തിനും,

വെൺമേഘം സദിരിൻ രസത്തിലനിശം സംഗീതമേ ജീവിതം. 


നിഗദം=സ്തോത്രം, മന്ത്രം



   3.കോവിലിലേക്കു ഞാൻ!


  (വൃത്തം-രഥോദ്ധത)


കാല്യെ പോകണമെനിക്കു കോവിലിൽ,

മാലതൊക്കെയൊഴിയാൻ സ്തുതിക്കുവാൻ.

രാവുമായുവതിനായി നിന്നു ഞാൻ

മാഞ്ഞിതായിരുൾ, ഭയന്നതെന്തിനോ?


മോദമോടെയവിടോടിയെത്തുവാൻ,

സ്വേദമേറെയുതിരാൻ തുടങ്ങി ഹാ!

ഏറെയായ് പണികൾ പാദയുഗ്മവും,

നേരമൊത്തിരി കളഞ്ഞു ചെയ്വതായ്.


പാടശേഖരതടത്തിലൂടെ ഞാൻ

കാടൊഴിച്ചു നടയായി സത്വരം.

പാടുപെട്ടു ഗമനത്തിനായിതാ,

ഓടിടേണ്ട തളരും നിരന്തരം.


ഏറെയായ് ശ്രമമതൊക്കെയായ് ഭഗൻ

സ്വസ്ഥമാക്കി വരമേകണേ ക്ഷണം!

നീയകത്തു വസനത്തിലുള്ളതായ്

ജ്ഞാനമായിഹ! നടന്നതോ വൃഥാ!


പാലുപോൽ ചിരിയുമായിനൻ മുദാ

ചേലിലെത്തി   ഗഗനേ സുശോഭിതം.

കാഴ്ച മാടിവിളിയായി നോക്കുവാൻ

കണ്ടു നിന്നു പകലോനെ, തൃപ്തിയായ്.


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!