ദാരുണദൃശ്യം

  

 

"കണ്ടുവോ മാലോകരേ!  നിങ്ങളെൻ പൊന്നമ്മയേ

കാണുന്നില്ലെവിടേയും പ്രിയമുള്ളച്ഛനേയും.

 

കിങ്ങിണിപ്പൈതലവളെൻ സ്വത്തെന്നനുജത്തി,

കുട്ടിക്കുറുമ്പിയവൾ എങ്ങോപോയൊളിച്ചതോ?

 

വെളിച്ചം   മാറുന്നയ്യോ! ആരു രക്ഷിക്കുമെന്നെ?"

വെറുമേഴുവയസ്സിലനാഥനായോൻ കേണു.

 

സന്തോഷക്കുന്നിൻ മേലെ  വാണൊരാ പിഞ്ചുബാലൻ,

സംഗ്രാമം  സന്താപത്തിൻ  തടവേകി ദാരുണം.

 

ശാന്തിയേ   മിസൈലുകൾ   കുത്തിച്ചതച്ചു ഹീനം,

ശാന്തമാമാന്തരീക്ഷം  ചത്തുമലർന്നു  രണേ.

 

 യുദ്ധം നല്കും  വ്യഥയാലിരയ്ക്കുരുകും മനം,

മൃത്യു  ജീവനുകളേ  ഗളംഞെക്കിക്കൊല്ലുന്നു.

 

ആഹാരത്തിന്നലയും, സൈന്യം,  ബാല്യം,യുവത,

ആടാവിഹീനം തനു, ക്ഷതത്താൽ  പിടയുന്നു.

 

സ്വാർത്ഥമഹാനേതാക്കൾ   കദനം  ചേറീടുന്നു,

സ്വന്തം മേടയിൽ സ്വസ്ഥം, സുഖസ്വാപം ചെയ്യുന്നു.

 

'യുദ്ധം സമാധാനവും' കഥിച്ചു 'ടോൾസ്റ്റോയ്'  ദൈന്യം,

യുദ്ധത്തിൻ വൃഥാഭാവം പൊളിച്ചുകാട്ടി ശ്രീമാൻ.

 

പ്രിയതാപൂർവ്വം കാത്ത വസ്തുക്കൾ, മേടകളും,

പ്രിയരാം ബന്ധുക്കളും  ചാരമായിഹലോകേ.

 

പാരിൽ, പരലോകത്തിൽ  സദ്ഗതിയെത്തുകില്ലാ,  

പോരു തീർത്ത  നഷ്ടങ്ങൾ  ഗണിതത്തിന്നപ്പുറം.

 

ജീവിജാലത്തോടിത്ര സ്പർദ്ധയെത്രനാൾ പോറ്റും,

ജീവമന്ദിരം വിട്ടു  വിണ്ണിൽ ചേക്കേറുന്നോരെ?   

 

 ജയധ്വജമഥവാ പാറിക്കാൻ മുന്നേറുന്നോർ

ജനിച്ചജീവൻ   മായ്ച്ചാൽ,  വീണ്ടും വരയ്ക്കാനാമോ?

 

ജാലകം മാനസത്തിൽ   മനുഷ്യാ! പണിഞ്ഞീടൂ,

ജാഗരാകൂ  കണ്ടീടൂ,  ആത്മാവെല്ലാമൊന്നല്ലേ?

 

മാന്യമായ്  പിന്തുടരാം  'ലോകാ സമസ്താ സുഖം',

മായംവിനാ  ചൊരിയാം   സമാധാനപ്പീയൂഷം.

 

ജീവമന്ദിരം= ദേഹം

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!