ആറടിമണ്ണ്
വൃത്തം -കേക
ഈശ്വരവാസമെന്നിൽ
മാനസം ശുദ്ധമാക്കാൻ,
ഈയൊരുജീവിതത്തിൻ
ചാലിനെ നിയന്ത്രിക്കാൻ.
ഈ മഹാഗോളത്തിൻ്റെ
ചുക്കാൻപിടിപ്പൂ ദേവൻ
ഈയുഗം നിർമ്മിക്കുന്ന
മാലിന്യം സംസ്ക്കരിക്കാൻ.
ഈശ്വരൻ നയിക്കുന്നു,
എന്നുഞാനറിയുന്നു,
ഈശവിരൽത്തുമ്പാൽ ഞാൻ
ചലിപ്പൂ യന്ത്രംപോലെ.
പ്രത്യുഷപ്രദോഷങ്ങൾ
വാസരരാവുകളും,
പ്രത്യേകഭാവമെന്നാൽ
സർവ്വവുമേകംതന്നെ.
ജീവിതനാടകത്തിൽ
പലതാം വേഷങ്ങളാൽ
ഭാവപകർച്ചചെയ്തു-
മാടുന്നു നാമെല്ലാരും.
വേഷങ്ങൾ മാറിവരും
വേലകളുമ്മാറിടും
വാദങ്ങൾ വിവാദങ്ങൾ
ഭരണം കൈയേറുന്നു.
സ്മൃതി,സ്മൃതിക്കുറവും
മധുരം, തിക്തതയും
മൃതമായ് മാറും നമ്മൾ
പിണമായ് മാറീടുമ്പോൾ.
ഉയർന്ന ഹർമ്മ്യങ്ങളിൽ,
താഴ്ന്നതാം ചാപ്പകളിൽ,
ഉയിരിന്നുയർച്ചയോ
താഴ്ചയോയില്ലതന്നെ.
സാമ്പത്തിന്നിന്ദ്രജാലം,
ജാതിമതത്തിൻ ഗർവ്വും,
ഉദ്യോഗസ്ഥാനോം കൂട്ടായ്
കാണില്ലയന്ത്യനാളിൽ.
എത്രമേലുയർന്നാലു-
മെത്രസമ്പാദിച്ചാലു-
മെത്ര ഹെക്റ്ററുണ്ടേലു-
മന്ത്യമാറടിമണ്ണിൽ.
Comments
Post a Comment