ഇന്ദ്രായുധം!
(വൃത്തം-നതോന്നാത)
ആകാശദേശത്തുനിന്നും
മേഘക്കുപ്പി തുറന്നിന്ദ്രൻ
ആഘോഷമായ് പനീർധാര
ചൊരിഞ്ഞീടുന്നു.
ഇദ്രായുധമിപ്പോഴിതാ
എത്തിയെത്തി നോക്കീടുന്നു,
ഇന്ദ്രനോ തളിച്ചപനീർ
എങ്ങോട്ടോ പോയി.
എത്രയോ സൗന്ദര്യംപേറി
കൊച്ചുകുട്ടികളെപ്പോലും
ചിത്രമാരോ വരച്ചപോൽ
ആകർഷിക്കുന്നു.
ഏഴുവർണ്ണങ്ങളെയുള്ളോ
ബാക്കിനിറം എന്തെ, വേണ്ടേ ?
മിഴിക്കിമ്പം നൽകുംവർണ്ണം
വേറെയുമുണ്ടോ?
എന്നാലും നീ രമ്യംതന്നേ
നേത്രങ്ങളെ കൂടെക്കൂട്ടും,
നിന്നെയെങ്ങാൻ ഒരു നോക്കു
കാണാൻ വന്നീടിൽ.
പക്ഷേയിപ്പോൾ ദ്യോവിൻ കോപം
വർണ്ണരാജിയേയോടിച്ചു,
ഇഷ്ടമാം കാഴ്ചയിലിപ്പോൾ
വെറും ശൂന്യതാ.
രാവു കൈയേറി നഭസ്സ് ,
ഭാനു വേഗം സ്ഥലം വിട്ടു,
ഭൂവിനിപ്പോൾ കണ്ണുകാണാൻ
പ്രയാസമായി.
ഭൂമിതന്നിൽ വാഴ്ച ചെയ്യും
മാലിന്യത്തിൻ കൂമ്പാരത്താൽ
ക്ഷമാശാലീനത മാഞ്ഞൂ,
ഭൂവിൻ മാലേറി.
ഭൂമാതായേ ശുദ്ധിചെയ്തു
സാത്വിക കാര്യങ്ങൾ ചെയ്താൽ
അമ്മ സ്വന്തം തനൂജരേ
നോക്കും പൊന്നുപോൽ.
ആകെ മേലേ നിൽക്കും സ്വത്ത്
പ്രിയമുള്ള ജീവനല്ലേ!
മൂകമെങ്കിലും ശ്രദ്ധയായ്
കാത്തിടുമമ്മ.
.
Comments
Post a Comment