കുറുങ്കവിതകൾ! ഭാഗം-1
1.വർണ്ണഫലകo!
(വൃത്തം-മഞ്ജരി)
കമ്പ്യൂട്ടർ പേറുന്ന വർണ്ണഫലകത്തിൽ
അംഗുലീലാളിതയക്ഷരങ്ങൾ,
അന്തരംഗത്തിൽ വിരിഞ്ഞീടുമാശയം,
അൻപായ് തിരശ്ശീല പുൽകാൻ വരും.
തിരശ്ശീല= മോണിറ്റർ
2.മുത്തു വിതറിയോർ!
(വൃത്തം-അന്നനട)
കവനപാതയിൽ മണികൾ ചേറിയ,
കവികുലോത്തമർ വിടചൊല്ലീടവേ,
കരയും കൈരളി മിഴിനിറക്കവേ
കരങ്ങൾകൂപ്പി നാം നമനം ചെയ്തിടാം.
3.താതൻ!
(വൃത്തം-മാവേലി)
താതൻ കൊളുത്തിടും സ്നേഹദീപം,
താപം, തമസ്സിനേം മായ്ച്ചിടുന്നൂ.
താനെന്നചിന്തയടുക്കുകില്ലാ,
താലോലമാട്ടും ചിരം സുതരേ.
4.സവിത്രി!
(വൃത്തം-അന്നനട)
സവിത്രിയെന്നുള്ള മികച്ച ശബ്ദവും
കവിത്വഭാവവും കരങ്ങൾ കോർത്തിടും .
കവിക്കു ഭാവന തളിർത്തു കേറിടും,
കവികുലോത്തമർ മനയും കാവ്യങ്ങൾ.
(സവിത്രി- അമ്മ)
5.പ്രണയം!
(വൃത്തം-അന്നനട)
ഇണകൾക്കു മെല്ലെ , പ്രണയവികാരം, ,
വയസ്സുകൂടുമ്പോളൊഴിഞ്ഞങ്ങു പോകും.
കലഹം ബൃഹത്തും മഹാകഷ്ടം! കഷ്ടം!
ഇണക്കം പിണക്കം ദിനചര്യാസത്ത.
6.ചുറ്റിനടന്നവൻ!
(വൃത്തം-മഞ്ജരി)
ഊരിയവാളുമായ് ചുറ്റിനടന്നവൻ
ഊരുതെണ്ടിയായി മാറിപ്പോയി.
ആരോരുമില്ലൊരു വാക്കു ചൊല്ലീടുവാൻ
ആരാന്റെ തിണ്ണയിൽത്തന്നെ നിദ്ര
Comments
Post a Comment