കുറുങ്കവിതകൾ! ഭാഗം-3
1.ഇടിഘോഷം!
(വൃത്തം-ശ്ലഥകാകളി)
ചാറ്റൽ വർഷം മെല്ലെ ചാരെ വന്നീടുമ്പോൾ,
ചാരത്തു ചേർന്നങ്ങു കേളിചെയ്യാൻ മോഹം.
കാതിൽ മുഴങ്ങീടും മേഘനാദസ്വനം,
കൊട്ടും, തുടിക്കുന്ന താളങ്ങൾ മാനസേ.
2. (വൃത്തം ഇന്ദ്രവജ്ര!)
തം തം ത തം തം ത ത തം ത തം തം
സൂര്യന്നു തോന്നീ ജനവ്യൂഹമൊക്കേ,
പാവങ്ങളല്ലാ ഇനിയുള്ള കാലം,
പിന്നെന്തിനായ് ഞാൻ അവരേ തുണയ്ക്കാൻ
എൻ കൈകളാൽ ഞാൻ നലവെട്ടമേകും?"
3.വർഷകാലം!
(വൃത്തം- മാവേലി)
കേരതീരത്തു കളിപ്പതുണ്ടേ,
കല്ലോലജാലമുന്മേഷം ചൂടീ.
വൃഷ്ടിക്കു വീചി സ്വാഗതമോതും,
വേഷ്ടി ചുരുട്ടി പക്ഷേ വിഴുങ്ങും.
വർഷകാലത്തിൻ കണ്ണീർപ്രളയം,
വല്ലാതെ ചെയ്യുന്നു സർവ്വഹത്യ.
സമ്പാദ്യം പോകും കിടപ്പാടവും,
ഇമ്പം തുളുമ്പുന്ന ജീവിതവും.
4.മധുരം!
( വൃത്തം-തോടകം)
മധുരം കളയൂ അസുഖം കുറയും,
രുചിരം നിണവും സുഖദം ദിനവും.
മധുരം ചൊരിയും പദവും വരുകിൽ,
സുചിരം നിറയും കവനം മനമേ.
5. നാളെ!
(വൃത്തം-തരംഗിണി)
നാളെച്ചെയ്യാമെന്നൊരു തോന്നൽ
നീളേ മർത്ത്യൻ മനമതിൽ വയ്ക്കും.
നാളെയെ നീയും തേടിപ്പോയാൽ,
നാളെക്കാണാൻ പറ്റുമൊ ഭാതം. ?
6.ഇന്ന്!
(വൃത്തം-നതോന്നത)
ഇന്നിനെയിന്നാക്കിത്തന്നെ മാറ്റിടുമോമാനുഷാ! നീ?
ഇന്നു കിട്ടും മേന്മകളെ നുകർന്നിടുമോ?
ഇന്നിനെ നീ പൂർണ്ണമായി ഉപയോഗത്തെ ചെയ്തീടൂ,
ഇന്നിലുള്ള സൗരഭ്യങ്ങളൾ നുകർന്നീടൂ നീ.
7.സമയം!
(വൃത്തം-മാധുരി)
ഗേഹംതന്നിൽ വെറുതെയിരിക്കാൻ
പെണ്ണാൾക്കോ മോഹം,
പക്ഷേ സ്ത്രീകൾക്കെവിടേ കിട്ടും
സുഖിച്ചിടാൻ സമയം?
ഗൃഹത്തെ മൊത്തം പേറീടുന്നൂ
യോഷാ ശീർഷത്തിൽ,
വിടില്ല വനിതേ സദനം തെല്ലും
കൂടെ ഗമിക്കുന്നൂ.
8. പലമടങ്ങായ് ശിക്ഷ
(വൃത്തം-മണിമഞ്ജരി)
പലകാലമന്യരേ വഞ്ചിക്കും പുമാന്മാർ
പലവേലകാട്ടിപ്പിടിക്കപ്പെടാം.
പലകാലമായ്ച്ചതി കാലം സഹിക്കില്ല
പലമടങ്ങായ് ശിക്ഷ വന്നുചേരും.
Comments
Post a Comment