ദൃശ്യം ദൈന്യം


 

(കേക )

 

വെളിച്ചം മായുന്നയ്യോ!

        ആരും ചാരത്തില്ലല്ലോ!"

വെറുമേഴാണു പ്രായം,

          കുഞ്ഞൻ നോവിനാൽ കേണു.

“കണ്ടുവോ മാലോകരേ!

        നിങ്ങളെൻ പൊന്നമ്മയേ

കാണുന്നില്ലെവിടേയും

         പ്രിയമുള്ളച്ഛനേയും.

 

കിങ്ങിണിപ്പൈതലവൾ

       സ്നേഹമുള്ളനുജത്തി,

കുട്ടിക്കുറുമ്പിക്കുഞ്ഞി

        യെങ്ങോ പോയൊളിച്ചതോ?"

ശാന്തമാമാന്തരീക്ഷം     

             ചത്തുമലർന്നാടലിൽ,

ശാന്തി, ബോംബുകളാലേ

              കത്തി ചാമ്പലുമായി.

 

ധാത്രിതൻ മാറിൽ നോക്കൂ

      ക്ഷതം, നിണപ്രവാഹം.

മാത്രനേരമക്ഷിക്കോ

        കണ്ടുനില്ക്കാനാവില്ലാ.

മിസൈൽ, മിസൈലും

         തമ്മിൽ പൊരുതി ഭീഷ്മം,

മനങ്ങൾ,ലോചനങ്ങ

             ളുരുകി താപത്താലേ.

 

ആഹാരം യാചിച്ചീടും

        ബാലർ,വൃദ്ധർ,മൃഗങ്ങൾ,

അംഗം പൊട്ടിപ്പിടയും

          നരർ, ഗർഭിണികളും.

സർവ്വം ദൈന്യമാം ദൃശ്യം

          ദുഃഖത്തിൻ വിളയാട്ടം,

സ്വാർത്ഥപൈശാകിരോ

      പഞ്ചതാര*ഹോട്ടലിൽ'.         

 

വജ്രാസമാനം നിൽക്കും

    സ്വാസ്ഥ്യം സ്വർഗ്ഗംതേടിപ്പോയ്.

ഇജ്ജാതി സംഗ്രാമങ്ങൾ,

      നിദ്രയ്ക്കേകീ പൊല്ലാപ്പും,

ഉണ്ടാവാൻ മുൻപിൻബോധ്യം    

      ലോകസർക്കാർമനസ്സിൽ,

ഉണ്ടായ്  'യുദ്ധം ശാന്തി*'യും   

     കിത്താബു ടോൾസ്റ്റോയ് കൃതം.

 

ജീവമന്ദിരം* വിട്ടു വിണ്ണിൽ

        ചേക്കേറുന്നോരേ!

ജീവജാലത്തോടുള്ള

    കാരുണ്യം ബാഷ്പമായോ?

ജീവപ്രധമപ്പടി-

        യേറിടും പൈതൽഗണം

ജീവയാനയാത്രയിൽ

       വ്യോമം കീഴടക്കട്ടേ !

 

ജയധ്വജമഥവാ പാറിക്കാൻ

    മുന്നേറുന്നോർ

ജനിച്ച ജീവനുകൾ മായ്ച്ചതു

     സൃഷ്ടിക്കുമോ?

ആഹവമെന്തിനാമോ!

      പാഥേയം ഭൂവിലായി,

ആവശ്യം മാനിച്ചീശ-

       നൊരുക്കി വച്ചിട്ടില്ലേ?

 

ആഗ്രഹം ലക്‌ഷ്യം നേടാൻ

       നില്ക്കും ദിശാസൂചിയായ്,

അത്യാഗ്രഹം മാനവാ!

       അകാല മൃത്യൂവേകാം.

ആരഹങ്കാരശൃംഗം

        കരേറി കൊടിപാറി!

ആരു താഴ്വാരജീവി?

     ഭേദമന്ത്യത്തിൽ മുങ്ങും.

 

പോരു തീർത്തനഷ്ടങ്ങൾ    

       ഗണിതത്തിന്നപ്പുറം,

പാരിന്മേലേപ്പോയാലും

      സദ്ഗതിയെത്തുകില്ലാ.

ആത്മാവെല്ലാമൊന്നല്ലേ?

      സമാധാനം വിതയ്ക്കാം!

അന്യോന്യം കാഴ്ചവയ്ക്കാം

      'ലോകാ സമസ്താ സുഖം'!

 

യുദ്ധം, ശാന്തിയും *-യുദ്ധവും സമാധാനവും-War and Peace by Leo Tolstoy

Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

സീമ!

ഗുരുശിഷ്യബന്ധം!