തൂലികകൾ തോക്കുകൾ!
(വൃത്തം-ഉന്നത)
മർത്യലോകം വാക്കുമൂലം
സ്മേരം കാട്ടി വിഭിന്നമായ്,
കൃത്യമായി നിന്നീടുന്നു
സർവ്വതിനുമുപരിയായ്.
അക്രമങ്ങൾ കുരുക്കുന്നു
മാനുഷന്റെ മാനസത്തിൽ
വിക്രമത്തിൻ പ്രകടനം,
പടരുന്നു 'വൈറസ്സു'പോൽ.
ചിന്താശക്തിയേറെയുണ്ടെ-
ന്നഭിമാനം ധാരാളമായ്
ചിന്തതുള്ളും ചിത്തമെല്ലാ-
മലങ്കോലം സദാനേരം.
ചക്രവർത്തിയെന്ന തോന്നൽ ,
ഗർവ്വമുണ്ടു ചങ്ങാതിയായ്,
ചക്രത്തിൽ കറങ്ങീടുന്നൂ
അധികാരം പിടിക്കുന്നൂ.
ചതുർയുഗകാലങ്ങളിൽ
കൃതയുഗസത്ത ശാന്തി
ത്രേതായുഗേ ദ്വാപരേയും,
കേട്ടൂ യുദ്ധകാഹളങ്ങൾ.
കലിയുഗം സമാധാനം
പിഴുതീടും സമൂലമായ്,
കാലം കെട്ടു, ദൂഷണങ്ങൾ
ഹൃദി വന്നു പാർപ്പുമായി.
സംഗ്രാമത്തിന്നായുധങ്ങൾ
വെടിക്കോപ്പും ബോംബുമല്ലോ ?
സംയമനത്തൈലമല്ലോ
അക്ഷരവും വാക്കുകളും.
ഗാത്രത്തിന്നും മനസ്സിന്നു-
മായുധം ഹാനിയേകുമ്പോൾ
സുതാര്യമാം തൂലികക-
ളുണർത്തുന്നു ചേതനയെ.
അക്ഷരങ്ങൾ ശക്തമായി
സമൂഹത്തിൽ തീപ്പൊരിയായ്,
ദാക്ഷിണ്യമെത്താത്ത കോട്ട-
യിടിച്ചു നിരത്തീടട്ടെ.
തകഴി, കുമാരനാശാൻ,
ചങ്ങംപുഴ, വയലാർപോൽ,
അനേകം മനീഷിവ്യൂഹം,
മനഞ്ഞൂ 'മൈൻ, ഡ്രോണു'കളും.
ചമത്ക്കാരവാക്കിൻ കത്തി
ചമച്ചു ഫലപ്രദമായ്
കുത്തിമുറിച്ചനീതിതൻ
മാറു കീറീ കാട്ടീടുവാൻ.
*അക്ഷരഫലകം, പേന,
പദങ്ങളെ ജനിപ്പിച്ചാൽ
ആയുധത്തിൻ മീതെയായി
പൊരുതീടും ശക്തമായി.
യുദ്ധങ്ങളെ മുളപ്പിക്കാൻ
പൂർണ്ണമായി മുറിക്കാനും
ശ്രദ്ധയായക്ഷരമാല
കൊരുക്കുന്നെഴുത്തുനാഥർ.
പദപ്പൂമാലകൾ കോർത്ത്
സമൂഹത്തെ ധരിപ്പിക്കും,
നിനവിനുന്മേഷമേകി-
യുണർത്തിവിടും.
സാഹിതികളെത്തിടേണം
അനിതിതൻ സിംഹാസനം,
പൊളിച്ചു കളക വേണ-
മില്ലെങ്കിൽ വിപത്തായ് മാറും.
കില്ലുവേണ്ടാ അക്ഷരങ്ങ-
ളായുധത്തിൻ മീതെതന്നെ,
നല്ലസാഹിത്യം വായിച്ചാൽ,
കൊലചെയ്യാമക്രമത്തെ.
*അക്ഷരഫലകം =കീബോര്ഡ്
ആയുധത്തിൻ മീതെതന്നെ=A pen is mightier than a sword
Comments
Post a Comment