പന്ത്രണ്ടു പുത്രരേ പെറ്റയമ്മ!
ഉപമഞ്ജരി
പന്ത്രണ്ടു പുത്രരേ പെറ്റയമ്മ!
പന്തിരുകുലത്തിൻ നാഥയല്ല,
ഒന്നൊന്നായ് പന്തിയിൽ വന്നുപോകും,
പന്ത്രണ്ടും ഹൃത്തിനെയാകർഷിക്കും.
മന്നിൽ സഹായങ്ങൾ നൽകീടാനായ്,
കുന്നോളം ചേതങ്ങൽ തീർത്തിടുവാൻ,
കന്മഷം കണ്ണീർച്ചാൽ കീറിടുമ്പോൾ
കണ്ണിണ പൂട്ടാതെ നോക്കുമവൾ.
മേൽനോട്ടം നന്നായിചെയ്യുന്നവൾ
മാതാ, ഭൂമിതൻ സമാനമവൾ,
നല്ലമാർഗ്ഗം സദാ കാട്ടിത്തരും,
ജ്ഞാനമേകീടും ഗുരുവുമാകും.
കാരുണ്യവാരിധിതന്നുടമ
കാരിരുമ്പുപോലെ തീരുമാനം.
കണ്മണിപോലവൾ കാത്തിടുന്നു,
കൈയ്യാൽത്തലോടുന്ന തമ്പുരാട്ടി.
കാലവും പുത്രരും വേലചെയ്വൂ
ഇല്ലാ വേലയ്ക്കന്ത്യം വിശ്രമവും,
ഏറ്റമിളയസഹജ പോയാൽ
ചിറ്റമ്മയെത്തിടും മക്കളൊപ്പം.
ഇന്നത്തെവർഷം, പ്രിയ പുത്രരും
വിണ്ണാംവീട്ടിൽ പാർക്കാൻ നേടും സ്ഥലം..
പുത്തനാണ്ടാം ചിറ്റ കൃത്യം വരും,
എത്തും തനൂജരേം കൂട്ടി ചേലിൽ.
മിത്രങ്ങൾക്കായി നാം നേർന്നിടേണം
സദ്ഭാവനായജ്ഞ ഭാവുകങ്ങൾ.
ബുദ്ധിയിൽ ചിത്തിലും ലക്ഷ്യം പാർത്താൽ,
പുത്തനാമാണ്ടിനെ ഫുല്ലമാക്കാം.
കാവ്യസമാനമാം ചിന്തനങ്ങൾ,
നവ്യോപഹാരങ്ങൾ കണ്ടെത്തിടും.
ഈശ്വരചിന്തയുള്ളിൽ ജനിച്ചാൽ,
ദൃശ്യമായ് വന്നീടുമുണ്മ ഭൂവിൽ.
Comments
Post a Comment