വിളിയൊന്നു വന്നു!
(വൃത്തം-കേക )
“വിളിയൊന്നു ഫോണിലായ് വന്നു സുപ്രഭാതത്തിൽ,
കളിയായിക്കരുതീ ഞാൻ നല്കീ പ്രത്യുത്തരം.
വിളിച്ചവൻ പിന്നേയും പ്രലോഭനം ചെയ്യുവാൻ
കളികാര്യമായെന്നു തോന്നി, ഭീതിയുമായി.
എന്തെങ്കിലും ചെയ്യേണമല്ലെങ്കിൽ കുരുക്കാകാം,
ഏന്തായാലും പദ്ധതി നോക്കാം സമ്പർക്കം മാറ്റാൻ.
പന്തിയല്ല നിർണ്ണയം ദുർഘടം കൂട്ടായ് വരും.
ചിന്തകൾ നിരന്തരം മനം കുത്തിനോവിക്കും.
ഞാനിതു,വരേക്കായും ഒറ്റയാൾ പട്ടാളംതാൻ,
മിന്നുന്ന താലിയെന്നേ ഭൂഷിതയാക്കീട്ടില്ലാ.
എന്തുകൊണ്ടറിയില്ലാ ഊഹിച്ചവൻ സ്വാതന്ത്ര്യം,
പാതയിൽ പ്രതിബന്ധം കൊടിപൊക്കില്ലോർത്തവൻ .
സംബോധനം ഛേദിക്കാൻ ഫോണക്കം മാറ്റിനോക്കി ,
ആ ബോധം അവനുടെ ബുദ്ധിയിലും കടന്നൂ .
വീണ്ടും ഹാജർവിളിപോലെൻ നാമം ഉച്ചരിച്ചു,
കാണുവാനുള്ളാഗ്രഹാം സന്ദർശിച്ചവൻ്റകം.
ഒഴിക്കാൻ ക്ഷണം വേഗമൊഴിയും യുക്തി വേണം,
ഒഴിവാക്കാൻ ചൊല്ലി ഞാൻ, 'വന്നു കാന്തനൊഴിവിൽ,
വഴിയേയെത്താമെന്നായ് ഭർത്താവിനൊപ്പമെന്നും,
ഒഴിഞ്ഞേപോയി ക്ഷണം, ആശ്വാസമായ് ചേതസി.
Comments
Post a Comment