കൈലാസനാഥനേ! കേൾക്കണേ നീ!
(മാരകാകളി)
കൈലാസനാഥനേ! കേൾക്കണേ നീയിന്നായ്
കാളുന്ന ഭൂവിൻ വിഷാദം!.
ബ്രഹ്മാണ്ഡമണ്ഡലം പാലാഴിപോലെ താൻ,
മാനുഷൻ വാസുകി തന്നെ.
വാസുകി തുപ്പുന്നു ഹാലാഹലം കഷ്ടം,
വാസമവൻ മാനംവിനാ.
കല്പിപ്പൂ മറ്റുള്ളോർക്കായ് മൃത്യുശാസനം
ജല്പനമോ മുദ്രാവാക്യം.
ചീക്കതൻ ദുർഗന്ധം മുക്കും സുഗന്ധത്തെ
വാക്കിനും വല്ലാത്ത നാറ്റം.
വീഥി കൈയ്യേറുന്നു സാമ്രാജ്യം കെട്ടുന്നു,
മദ്യാധികാരച്ചാർച്ചക്കാർ.
ബോധത്തെ പാട്ടിലാക്കീ ലഹരിക്കൂത്ത്
മാനവനേറ്റുന്നരങ്ങിൽ.
ചിത്തത്തിൽ വിദ്വേഷവും പൂശി യൗവനം
കുത്തിദ്രോഹിക്കുമന്യോന്യം.
നിന്നുടെ മൂന്നാം നേത്രത്താലേ കണ്ടിടൂ,
ഇന്നു ജഗത്തിൻ സ്വരൂപം.
നീയല്ലോ മാരാരി ലോകക്രമത്തിനായ്
മായകൾ കാട്ടും മഹേശൻ!
മാറ്റങ്ങൾ പാരിൽ വരാനായി കൂപ്പുന്നേൻ,
മുറ്റിടുമക്രമം വേണ്ടാ.
ശ്രീഭുതനാഥാ! നീ വിശ്വത്തിൻ കാര്യങ്ങൾ
ആഭയാക്കൂ പണ്ടെപ്പോലെ.
Comments
Post a Comment