ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം

 



ദുര്യോധനനേ മാടിവിളിപ്പൂ 

ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം.

ഭൂഷകളെത്തീ രാജനുവേണ്ടീ,

ഭേഷായ് വേഷമണിഞ്ഞൂ ഭൂപൻ.


പട്ടിൻ നൂലിൽ നെയ്തൊരു ചേലാ,

ഒട്ടൊരു ഭംഗിയിൽ ദേഹത്താക്കീ,

നെറ്റിക്കുറിയും ചന്ദനവരയും  

പറ്റെ ചേർത്തൂ ഫാലംതന്നിൽ.


സ്വയമായ് ഗർവ്വത്തോടേ മൂല്യം, 

സുന്ദരനെന്നൊരു' ഗ്രേഡും' നല്കീ.

അരുണനുമെത്തീ, ചെയ്തവർ ഗമനം,

അരിയഗൃഹത്തിൻ പണികൾ നുകരാൻ,

 

അഴകിയരാവണനനുജർക്കൊപ്പം, 

അഴകായ് പാണ്ഡവസന്നിധി പൂകാൻ,

അഗ്രജനഗ്രേയനുജർ പിറകേ, 

അണിയണിയായി തേരിലുമേറീ.


ബന്ധുജനത്തിൻ സ്വീകാരങ്ങൾ,

ബന്ധിച്ചവരേ സ്നേഹത്തോടേ.

കൊട്ടാരത്തിൻ സൗന്ദര്യങ്ങൾ ,

കണ്ണിൽപ്പെട്ടൂ, വിസ്മയമായീ.


മുഖപ്പിൽ വച്ചൂ കാലുകൾ കൗരവർ ,

മുഖമേ മൗനം പൂശിയസൂയാ.

വശ്യം തറയിൽ ചില്ലിൻ പാളികൾ,

വെള്ളംതന്നേ, അതിഥി നിനച്ചൂ.   


നിറവിൽ ജലമായ് തോന്നിയമൂലം

തറയതു സ്പർശിച്ചില്ലാ വന്നവർ.

അടുത്ത തളത്തിൽ ഗ്ലാസ്സിൻ നേർമ്മാ,

ഉടുവസ്ത്രത്തേ വേഗമുയർത്തീ.


പതിയേ ചരണം വച്ചൊരു നേരം 

'പ്ളും' എന്നു വീണു കൗരവർ നീരിൽ.   

കാഴ്ചക്കാരോ ചിരിയിൽ മുങ്ങീ,

കൗരവരാജനു നാണക്കേടായ്.


ദ്രൗപതിതന്നുടെ ഹസനം പൊങ്ങീ  

ദുർജ്ജയനകമേ കോപം വന്നൂ.

പരിഹാസത്തിൻ മുള്ളുകളുള്ളിൽ, 

നിറഞ്ഞു പിന്നെ പോരു പിറന്നൂ.


വൃത്തം- തരംഗിണി


(തംതം  തംതത തതതം തതംത തതതത)















 









Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

കർണ്ണികാരം

സീമ!