Posts

Showing posts from June, 2025

കടലും കരയും!

(വൃത്തം -അന്നനട) കരയും കായലും കടൽത്തരംഗവും ധരതന്നർഭകർ സദാ തമ്മിൽ തല്ലായ്. കടൽ താടിക്കുന്നു, കരയേ  നോവേറ്റി,  കടപ്പാടില്ലല്ലോ! നിരന്തരം ദ്രോഹം. തിര കരം നീട്ടി കരാകളേബരം തരം നോക്കി മെല്ലെയെടുത്തു  കൊണ്ടുപോം. അവൾതൻ ത്വക്കിനു ക്ഷതമേറെയേകും അവിരാമമായി തുടരും താടനം. വ്യഥകളൊട്ടേറെ കരൾ പൊള്ളിക്കിലും, കഥയോതീ തീരമൊഴുക്കും  പ്രേമത്തെ. സമുദ്ര  തീരവും സരസവീചിയും, സദാ ധരയ്ക്കേകും മധുരലാവണ്യം. കരുതിത്തന്നെയും  മനുഷ്യക്കൂട്ടവും  കരതൻ നെഞ്ചിലെ ചുടുമാംസം ചീന്തും, കരുണകൂടാതെ പറന്നവർപോകും, വരുമ്പോഴൊക്കെയും തടത്തെ കാമിക്കും. അസുരരാം നരർ ധരമാംസഭോജി പ്രസുവാം ഭൂഗാത്രേ  മുറിവേറ്റീടുന്നു. വസുധതൻ ജീവൻ മറന്നും മാനുഷർ വസൂലാക്കീടുന്നു വിഭവമെപ്പോഴും.  ക്ഷിതിതൻ മാറിലെ നദിപ്പൂഞ്ചേലയെ, ക്ഷതങ്ങളേൽപ്പിച്ചു മുറിച്ചു കീറല്ലേ! പ്രസുവിന്നാരോഗ്യമവൾതൻ വാസവു- മസുഖംകൂടാതെ തനൂജർ കാക്കേണം. ഉദധികൾ , ഊഴി, പിരിയാത്തോഴിമാർ, ഉദയനും കൂടെ വരുന്നു കൂട്ടിനായ്. ഉദിച്ചുവന്നിടും വരുംചെറുമക്കൾ ഉദയസൂര്യൻപോൽ ജ്വലിക്കട്ടെ പാരിൽ.

കഥയും കവിതയും!

  (ഗദ്യകവിത) അയാൾ ഫോണിന്റെ നോട്സ് ഐക്കൺ തുറന്ന് എഴുതാനിരുന്നു.  വാക്കുകളെ ക്ഷണിച്ചു.  അവർവന്നു ചോദിച്ചു,”ഞങ്ങൾ വരിയിൽ നില്ക്കണോ,  അതോ വാചകത്തിലോ?” അയാൾ വാക്കുകളേ തലോടിപ്പറഞ്ഞു, "വരികളായ്വേണം സ്വരൂപം സുന്ദരം, അരികിലായ് വേണം കഥ, ലേഖനവും, സഹജരെപ്പോലെ  വസിക്കൂ സ്നേഹത്തിൽ, അനുവാചകർക്കു രസം പകർന്നിടൂ.” കവതയും കഥയും ഇതളിതളുകളായ് വിരിഞ്ഞു. 

കഥാകൃത്ത്!

    (മാവേലി) കുത്തിക്കുറിക്കാൻ കഥകൾ നന്നായ് കർത്താവു പൊൻപേന കൈയിലേന്തി. കൃത്യം ബീജം ഹൃത്തിൻഗർഭത്തിലായ്,  കർത്തവ്യംപോലെ കഥ ജനിച്ചൂ. അംഗുലീയാഗ്രത്തിൽ കല്ലോലമായ്, ഭംഗിയിൽ വാക്കുകളോടിവന്നു. കാരുണ്യം,ദാരിദ്ര്യം, വിദ്വേഷങ്ങൾ സർവ്വഭാവങ്ങൾ  കഥയിലെത്തി. ആമാശയക്ഷാമം നോക്കിയില്ല, ആമയമേകുമാശയം തേടീ. കുത്തിയൊലിച്ചു വാക്കുകൾ വന്നു, മുത്തായ് കഥാദേഹം രൂപംകൊണ്ടൂ. ഇന്നുജനിച്ചോരു പൈതൽസമം, പൊന്നാം കൃതി, കഥാകൃത്തു നോക്കി. വാൽസല്യത്തോടെ താലോലിച്ചയാൾ, ഉത്സാഹം നാമ്പിട്ടുവന്തരംഗേ. തട്ടിമാറ്റി കാന്ത ദ്രവ്യപത്രം, കട്ടിയിൽ ശകാരമേറ്റിയവൾ. “കുട്ടികൾ പട്ടിണി, തിന്നാനില്ലാ കിട്ടുമോ വിത്തം സാഹിത്യത്തിലായ്? “അയ്യോ! നീ ചീന്തല്ലേ പത്രം, പ്രിയേ! വയ്യ! ഈ കൃത്യം ചെയ്യുവാൻ വീണ്ടും.” ചിന്തയിലാണ്ടുപോയ് കഥാകാരൻ, പൊന്തിവന്നു വ്യഥ, പെയ്തു കണ്ണീർ. ദ്വേഷത്തിൽ പേപ്പറവളെറിഞ്ഞു, ഭാഷിതംചെയ്തു, കൂടി വിലാപം. പിഞ്ചുകുഞ്ഞു സമം കാവ്യകാരൻ, നെഞ്ചോടുചേർത്തു ചുരുണ്ട പത്രം. ഗൂഢാർത്ഥമേറും രചന ഹൃദ്യം, ഗാഢം പുണർന്നതു വായനക്കാർ. പാരിതോഷികങ്ങൾ വൃഷ്ടിയായി, വാരികക്കാരെത്തി നല്കി പണം.

പാരിൻ ബന്ധു!

(കേക ) ഒന്നങ്ങു ചിന്തിക്കിലോ സുന്ദരമല്ലോ ലോകം! നന്നായി വസിക്കുവാൻ ചരാചരങ്ങൾക്കിടം. ദ്യോവിലെ  ശരീരികൾ,മനോഹരരൂപികൾ, ഭൂവിന്റെ തനൂജരും  സ്നേഹത്തിൽ വിരാജിപ്പൂ. ഒരുശ്രേഷ്ഠൻ പാരിലായുറ്റബന്ധുവായ് വാസം, ശരീരമെന്ന കാര്യം  കാണാനേയില്ലവനിൽ. പക്ഷെ  വലിപ്പത്തിലോ,  വലിപ്പമുണ്ടുതാനും, ഈ ക്ഷിതിയിൽ മഹാനേ  നിശ്ചയം കാണില്ലാ നാം.  ശാന്തനായുണ്ടിവിടേ ഭൂകാന്തയ്ക്കധീനനായ്, താന്തരോടു  കാരുണ്യം കാട്ടുന്നു പുല്കീടുന്നു. പൂവൊപ്പമുദ്യാനത്തിൽ നെല്ലൊപ്പം പാടങ്ങളിൽ  പാദപചില്ലയ്ക്കൊപ്പം  കേളിയ്ക്കായെത്തീടുന്നു. സുഗന്ധപൂരിതനായ്  അനേകം നാസങ്ങളേ  സുഖിപ്പിക്കുന്നു നിത്യം, ദുർഗന്ധവും വഹിക്കും. നാളികേരവൃക്ഷത്തിൻ  കരം കവരും  മെല്ലേ,  പാലിക്കാൻ   സൗഹൃദങ്ങൾ,  മടുപ്പു കാട്ടുകില്ലാ. ജ്വലിക്കും വസ്തുക്കൾതൻ  പിരിയാസുഹൃത്തായി  ജീവനുള്ള കാലങ്ങൾ കാവലായ്  നിൽക്കുമവൻ. വെറുത്താലവൻ കണ്ഠം ഞെരിക്കും ഹനിച്ചീടും, കാറിനെപ്പോലുമവൻ  ശക്തിയായ്  തൂത്തെറിയും.  വായുവെന്നൊരു നാമം വിളിപ്പേരോ കാറ്റെന്നും, വാഴുന്നു സർവ്വത്തിന്റേം നാഥനായ...

നൂതന ‘ഫോൾഡർ’ !

      (വൃത്തം-മഞ്ജരി) നവ്യമാം  ഫയലൊന്നു  സൂക്ഷിച്ചുവയ്ക്കുവാൻ, നൂതന ‘ഫോൾഡർ’ തുറന്നു മർത്ത്യർ. പോയകാലത്തിന്റെ സമ്പാദ്യമൊക്കേയും *ആയാതപ്പട്ടികയിൽപ്പെടുത്തി. നഷ്ടക്കണക്കിന്റെ പിന്നിലായോടാതെ ഇഷ്ടകാരൃം വേറെ ചെയ്ക നല്ലൂ. നേട്ടങ്ങളെയെണ്ണി പൊങ്ങിപ്പറന്നാലും കോട്ടം വരാത്തവർ പാരിലുണ്ടോ? ചേതങ്ങൾ വന്നെങ്കിൽ കാരണമുണ്ടാകാം ചിന്തിക്കാം നന്നായി പോരായ്മകൾ. ചന്തം വരുത്തുവാനുള്ളതാം പദ്ധതി ചിന്തേരുകൊണ്ടു മിനുക്കിയിടാം. നല്ലതിൽ ചീത്തകൾ കണ്ടുപിടിക്കുവാൻ വല്ലാതോടും ചില മാനസങ്ങൾ. ഇല്ലായ്മയില്ലാത്തോർ ചേതസ്സു പൂട്ടിടും ഇല്ലാത്തലോകർക്കു മുന്നിലായി. നല്ലമൂല്യങ്ങളെ വാർത്തെടുക്കാം നമ്മൾ മേലിലന്യർക്കു സഹായമാകാം. കാലക്കണക്കിലെ മൂല്യനിക്ഷേപങ്ങൾ കാലങ്ങളോളംമർത്ത്യന്നേകും ഫലം. കാലമെന്നമാന്യൻ *മൂല്യാങ്കം നല്കിടും കാലാകാലം ചെയ്യും കർമ്മങ്ങൾക്കായ്. കൂട്ടരേ! പുത്തനാം വർഷമണിനാദം കേൾക്കുന്നൂ  കാട്ടിടാം ഉത്സാഹം  നാം. *മൂല്യാങ്കം=Rating *ആയാതം=വന്നത്

പദ്യപ്പൂമരം!

  ( വൃത്തം - സർപ്പിണി )   കാവ്യകാര്യത്തിനായി    തുനിഞ്ഞു   ഞാൻ ഭവ്യം    ചേതസ്സു     ധ്യാനം    തുടങ്ങിനാൻ . ദിവ്യമക്ഷരബീജം   തിരഞ്ഞു   ഞാൻ , ധന്യം    കണ്ടു   ഞാൻ   ചിന്താസഞ്ചിക്കുള്ളിൽ .   വിത്തു   പാകി   ഞാൻ   ' കമ്പ്യൂട്ടർ ' പാടത്തായ് ,   ഒത്തുവന്നു    കുഞ്ഞുകൂമ്പു   സദ്രസം . വൃത്തത്തൊട്ടിലിൽ   താരാട്ടാനാക്കി   ഞാൻ , നൃത്തം   ചെയ്തതും    പ്രാസാനുപ്രാസത്തിൽ .   മെല്ലെ   വർദ്ധിച്ചു   നീളവും   വണ്ണവും , അല്പം   ഭൂഷയലങ്കാരത്താൽ   ചെയ്തു . വര്യഗുരുക്കൾ   നല്കിയ    നിർദ്ദേശ - കാര്യം    പോഷണമായ്   പുല്കി    കാവ്യത്തെ .   പാദങ്ങളായി   നിൽക്കുന്ന    രൂപങ്ങൾ , മോദമേറ്റി   മന്മാനസം   തന്നിലായ് . പാദപമായ   സൃഷ്ടിയെ   നോക്കി   ഞാൻ , പദ്യപ്പൂമരമെന്നുതാൻ    നിനച്ചു .   ശ്രേഷ്ഠർതന്നുടെ     ഫാലം   ...

കുഴൽ വിളക്ക്!

(വൃത്തം- മാധുരി) വൈദ്യതിപോയി ചുറ്റിലുമെല്ലാം, പഠനം പ്രശ്നത്തിൽ. വിദ്യാഭ്യാസം 'ഓൺലൈൻ' വാസം  പെരുമഴക്കാലത്തായ്. രമയ്ക്കു   പരീക്ഷ, പാഠങ്ങൾക്കായ്   ഗൃഹം വേണം മനമേ. *വിദ്യുത്‌ക്കോശ*ക്കുക്ഷി  കാലി, 'ഇൻവെർട്ടറു'മില്ലാ. ആതങ്കത്താൽ കുട്ടി വലഞ്ഞു  ആകെ കോപവുമായ്. ആഹാരത്തിന്നോടായ്  കലഹം ആഹരിച്ചീ ലൊന്നും. കൊച്ചിനു വേണ്ടാ ദീപം മെഴുകിൻ,    ആപത്തായല്ലോ! കാശിനു തെല്ലും  ക്ഷാമവുമില്ലാ  പണംകൊണ്ടെന്തു ഫലം! വേലുവിൻ വീട്ടിലെ കാര്യം ചൊല്ലാം 'വയറി'ങ്ങി'ല്ലവിടെ.  വൈദ്യുതി  ബന്ധുവല്ല, വിളക്കാൽ  സംതൃപ്തരാണവർ. പാതി നിറവിൽ   വിളക്കിൻ  വയറും സ്വന്തം  വയറകവും, പാത തെളിക്കാനവ  ധാരാളം  മാളുവിൻ  ശിക്ഷക്കായ്.  എന്നാലിന്നു  നെല്ലിപ്പലകയിൽ  മണ്ണെണ്ണപോലും. വൃഷ്ടി ,  മുകിലുകൾ  വേലുവിൻ  കൂര  ഇരുൾതന്നിൽ മൂടും.   സന്ധ്യാ വന്ദനo, കാന്തയ്ക്കു  ശീലം,   ദിവ്യത്തിരി വച്ചൂ. അന്തിവിളക്കിൻ  ഇത്തിരി വെട്ടം   കുടിലിൻ  *കുഴൽ വിളക്കായ്. വിദ്യുത്‌ക...

ഭാഗ്യത്തിൻ സന്ദർശനം!

(കേക) കുടിലാം വീടുകളിൽ  ഭാഗ്യത്തിൻ  സന്ദർശനം, അടിച്ചു കോടിതന്നെ ഭാഗ്യക്കുറി, വാഴ്വായി. കാട്ടിൽപ്പോയ് മരംവെട്ടി  മില്ലിനേകും യുവാക്കൾ,  കൂട്ടുകാർ നാലാൾ ചേർന്നു ഭാഗ്യടിക്കറ്റെടുത്തു.  കൗശലത്താലീക്കൂട്ടർ  ഇല്ലായ്മ,ചെയ്തില്ലായ്മാ, കാശുകാരെന്ന പേരും  നാടിൻ നാവിലുദിച്ചു.  ആശകളന്തരീക്ഷം ഭേദിച്ചാകാശമെത്തി, കീശകൾ ചോരുന്നത്  ശ്രദ്ധയിൽ പെട്ടുമില്ല.    പുതുസുഖം പുണർന്നു  മദ്യം, മദിരാക്ഷിയായ്,  പതിയേയിരുപാദം നാലുപാദങ്ങൾപോലായ്. ആവിയാക്കി സമ്പാദ്യം കീശകൾ കാലിയായി, ആവശ്യം നിറവേറ്റാൻ മിത്രങ്ങൾക്കാകുന്നില്ലാ.   ദാരിദ്ര്യമഞ്ചാമനാം ചങ്ങാതിയായ് ചമഞ്ഞു,, പോരുചെയ്തു മാനസം, ഹൃദന്തം  തമ്മിൽത്തമ്മിൽ.    ഒക്കത്തിരിക്കും പൈതൽ   പശിയാൽ വലയുന്നു,  ഒക്കില്ലൊന്നും  തുട്ടില്ലാ  മനം വിതുമ്പി  മൂകം.  സാവകാശം ചിത്തത്തെ   ബോധമുണർത്തിവിട്ടു, സാധനചെയ്തു സ്വയം മൂല്യത്തിൻ  മൂല്യം കൂട്ടാൻ. പണ്ടത്തേ ജോലി ചെയ്യാൻ മഴുവേന്തി  കൈകളിൽ, "പിന്നെയും മൂഷികസ്ത്രീ മൂഷികസ്ത്രീയായ്' വന്നു. അധികസ്വത്...

ബേക്കറി!

  (കുട്ടിക്കവിത)   ( വൃത്തം- താരാട്ട്) അമ്മയും കുട്ടനും റോഡിൻവക്കിൽ   ചെമ്മെപോയ്  സാധനം  വാങ്ങാൻ. അച്ചങ്ങ കാൽക്കിലോ വാങ്ങീയമ്മ  ഇച്ഛയായ്  കുട്ടിക്കു  വേണ്ടീ. അച്ചങ്ങവച്ചൊരു കൂട്ടാനേറെ  കൊച്ചനു വേണം  ചോറുണ്ണാൻ. കുട്ടൻ്റെ മാനസം ചോർത്തീ  ആഹാ!   കൂട്ടിൽനിരത്തിയ  കേക്കും. "അയ്യോയെൻ  ചക്കരേ! കുഞ്ഞേ! മുത്തേ! വയ്യാ! ഭാഗ്യമില്ല  വാങ്ങാൻ. ചോക്കലേറ്റും  വാങ്ങീടാൻ   പൊന്നേ!   പോക്കില്ല,  വേണ്ടല്ലൊ മോഹം.   ഇന്നുള്ളയിത്തിരി   പൈസയീശൻ, തന്നതുതന്നാണു  പിഞ്ചേ!    മോനെ! നീ പിന്നീടു  വാങ്ങുമെല്ലാം,   ഉന്നതമായ്  ചെയ്യു വിദ്യാ."  "വല്യതാകട്ടമ്മേ! ഞാനും,  സ്വന്തം ചേലുള്ള ബേക്കറി  വാങ്ങാം. ചോക്കലേറ്റും  നല്ല കേക്കുമെല്ലാം  നല്കാം  ദരിദ്രർക്കു  ഭാഗം."

ദിവ്യമാമുഡുക്കൾ!

   (വൃത്തം-തരംഗിണി) അയോദ്ധ്യതന്നുടെയാകാശത്തി-  ലുയർന്നുവന്ന   താരകൾ   നാലായ്. ദിവ്യയുഡുക്കൾ നാലും  ഹൃദ്യം  ഭവ്യതയാൽ  പ്രജ കണ്ടു രസിച്ചു . വജ്രസമാനം തിളങ്ങിനിന്നൂ  ഉജ്ജ്വല തേജസ്സിന്നുടെ   നാഥർ. സജ്ജനജിഹ്വയ്ക്കില്ല  വിരാമം  നിർജ്ജരശൈശവ വർണ്ണനമൂലം. ദാശരഥി,  കനിഷ്ഠകുമാരർ,   ദേശത്തിൻ്റെ   വല്ലരിയല്ലൊ!  അരമനയേയൊരു പൂങ്കാവാക്കി,  അരിയസുഗന്ധം പൊഴിച്ചു വളർന്നു. നിനവുകളേ   ധർമ്മത്തിൽ മുക്കി, മനസ്സുകൾ പൂട്ടി   വിലങ്ങുകൾ  വച്ചു. ധനുസ്സിൽ നെയ്തവരിന്ദ്രജാലം, മനുഷ്യമനസ്സിൽ  സുധയായ് മാറീ. അഗ്രജനോ  നൽനൃപനായ് മാറീ, ദേശമമതക്കു നല്കീ  കുടകൾ. രാജ്യഭക്തിധ്വജത്തേ  കാക്കാൻ,   രാജ്ഞിയെ  കാട്ടിൽ  വെടിഞ്ഞു  രാജൻ. ദേശത്തിൻറെയധർമ്മപ്പാതകൾ, ഭേഷായ്  കഴുകീ  ധർമ്മജലത്താൽ.  അസത്യവൃത്തിപൊതിഞ്ഞുകെട്ടീ, അധോലോകേ   കുഴിച്ചുമൂടീ.   ശ്രീരാമരാജ്യമാഗതമായാൽ, സ്വർഗ്ഗസ്ഥലമ്പോലാകും ദേശം. നന്മകൾ വന്നാൽ  ലഹരിപ്രണയം, എന്നേക്...

ശ്രീകൃഷ്ണാ! കേശവാ ! വാഴ്‌വോടെയെത്തണേ!

            (വൃത്തം-ശ്ലഥകാകളി) ശ്രീകൃഷ്ണാ! കേശവാ ! വാഴ്‌വോടെയെത്തണേ,  സാകൂതം  ഞങ്ങൾതൻ കേളിയിൽ  ചേരുവാൻ.  നിൻ  വരവോ  നിത്യം    ഭാഗ്യം  വിളമ്പുമേ  വന്നു നീ ചേലോടെയാടിടൂ    ശ്രീപതേ !  പുണ്യദിനങ്ങളെ   പൂർണ്ണമാക്കീടുവാൻ,   പെണ്ണുങ്ങളാതിരക്കേളി ചമച്ചിടും. ചുറ്റിനും  വൃത്തത്തിൽ നെയ്തീടും  നാരികൾ, ചുറ്റുവട്ടപ്പാത  ചിട്ടയായ് പാദത്താൽ.   ആയർകുമാരന്മാർ  കൂട്ടത്തോടെത്തീ ടും,  ആയില്യംകാവിൽ   കോലക്കുഴൽ കേൾക്കുവാൻ.      രാധയ്ക്കായ്   ഭൂപാളം വേണുവാദ്യത്തിൽ  നീ  രാവിലേ  കംസാരേ !  നെയ്യുന്നു   ഭേഷായി! രാധയേ   ആതിരക്കേളിയിൽ കൂട്ടാമോ! രാഗാർദ്ര ഗീതിക മുദ്രകളാക്കുവാൻ . രാവും  രോദിക്കും   നിൻ സാമീപ്യമില്ലെങ്കിൽ,   രാധികയെത്തുമോ പക്ഷം ചേരാൻ ഹരേ! താളത്തിൽ  കൈകൊട്ടി മേളിക്കാം വ്യൂഹമായ്, മേളത്തിൽ  രാഗത്തിൽ ഗാനം പൊഴിക്കേണം.  ആഴമായ്   സർവ്വ...

നൃത്തത്തിൻ യാമിനികൾ!

(വൃത്തം-മഞ്ജരി) ഓണം, വിഷുക്കണി, വന്നീടുമാതിര  പെൺകൂട്ടനൃത്തത്തിൻ  യാമിനികൾ.  പുഷ്പങ്ങളും ചൂടി കോടിമുണ്ടും ചാർത്തി     അഷ്ടദിക്കു  നോക്കി  കൊട്ടിക്കളി. ആതിര,  ഭക്തിയായ്  നോക്കിടും ധ്യാനിക്കും,   കാത്യായനീശംഭു പൂജയ്ക്കായ്  നാം. പാതിരാപ്പൂചൂടി  ഈണത്തിൽ പാടിയും  സ്ത്രീകൾ   മേളിക്കുന്നൂ  ആതിരുനാൾ.  എട്ടങ്ങാടിക്കുള്ള മൂല്യം  കേമംതന്നെ, നട്ടംതിരിഞ്ഞാലും  വാങ്ങും നരർ. ആതിരഭക്ഷണം  നെഞ്ചോടു  ചേർക്കുന്നോർ  ഏതുമാർഗ്ഗേണയും  വാങ്ങും  വസ്തു. ചിങ്ങപ്പുലരികൾ പാടിയുലാത്തുന്നു .    ഭംഗിയിൽ  കൊയ്തുപാട്ടിൻ്റെ   രാഗം. ഓണസായംകാലം!  മാനിനിമാരെല്ലാം   ബാണം സമാനം മൈദാനമെത്തും. സുന്ദരരൂപത്തിൽ  മോഹനതാളത്തിൽ  ചന്തത്തിലാഘോഷക്കേളിയാടും. ആനന്ദം  തട്ടുമ്പോൾ  കാണിതന്നാകാരം,  സന്തോഷക്കഞ്ചുകം  ചൂടി നിൽക്കും.

ബാലഗണേശാ! കൂപ്പിടുന്നേൻ!

      (വൃത്തം-മാവേലി)  ബാലഗണേശാ!  ശ്രീ ഗൗരീപുത്രാ! പാലയമാം  സർവ്വ കാലത്തിലും. ആതങ്കമെല്ലാമൊഴിഞ്ഞിടാനായ്. ആമോദംപൂണ്ടു ഞാൻ കൂപ്പിടുന്നേൻ.  വിഘ്‌നവിനാശകാ!  പാതതന്നിൽ   ദുർഘടമൊന്നും പതിച്ചിടൊല്ലാ. ഗൗരിതൻ മാനസസൂനു നീയേ! വാരണവക്ത്രാ! തുണച്ചീടേണേ. നിൻ  വരാംഗം  ശിവൻ വെട്ടിയില്ലേ!,  പൊന്മേനി കണ്ടു ശിവാനി തേങ്ങി. ഉന്മേഷം   തൂർണ്ണമൊലിച്ചു   പോയീ, നിർനിമേഷം ദുർഗ്ഗ  നോക്കിനിന്നൂ. ഹൈമവതിതൻ്റെയാധി  മായ്ക്കാൻ,  സാമജശീർഷനായ്  മാറ്റി  നിന്നേ .    ദേവാ! ലംബോദരാ!  നിൻ  കൃപയ്ക്കായ് ,   സർവ്വരുമഞ്ജലി കൂപ്പി നിൽപ്പൂ.     ഭൂതേശ! ഹേരംബ!ബാഹുലേയാ!      ഭൂതി തരൂ ഭൂവിൽ  ശക്തിക്കൊപ്പം,  എല്ലാരും വാഴട്ടെ മോദമോടേ  വാലായ്മ കൂടാതെയേകദന്താ!

ഉദ്യോഗങ്ങൾ താരതുല്യം!

  (ഉന്നത ) . ഉദ്യോഗങ്ങൾ  താരതുല്യം  ദ്യോവിൽനിന്നങ്ങെത്തി  നോക്കും  അർത്ഥികളെ   ഹസ്തദാനം ചെയീലാ തൊഴിൽ.   ജോലിയേകീടുവാൻ  ജനം  ചുറ്റുമനേകമുണ്ടാകാം, വേലക്കുള്ള സാധ്യതകൾ  വരുകില്ലാ  കൈപ്പിടിയിൽ..  ദാരിദ്ര്യമോ   പീഡിപ്പിച്ചാൽ    സഹിക്കുവാൻ   പറ്റീടാത്തോർ    ദൂരെ  പോകും   യാത്രാമൊഴി ചൊല്ലി, നാകം പൂകാനായി. സമസ്തവാദങ്ങൾ  വെറും 'ഏട്ടിലെ പശുക്കൾ  മാത്രം', സമൂഹത്തിൽ  ബൃഹത്തായി   തൊഴിൽരാഹിത്യത്തിൻ വാസം.  കൂട്ടുവ്യാപാരക്കാരാറ്  കൈക്കൂലിക്കായ് കൈകൾ നീട്ടും, തട്ടിൻപുറത്തിട്ടണയ്ക്കും  യോഗ്യതതൻ  വെളിച്ചത്തേ. ഒരുതട്ടിൽ  കനമുള്ള ശമ്പളയനുഗ്രഹീതർ, ഒരുകൂട്ടർ  വരുതിതൻ ഗർത്തത്തിൽ  വസിച്ചീടുന്നു..  ലോകമെന്തേയീവിധത്തിൽ  വിവേചനവേദി ഭഗവൻ! ആകെയൊന്നുടച്ചുവാർക്കൂ  സന്തുലിതമായീടട്ടെ!  സമസ്തവും തിളങ്ങുവാൻ നന്മയുടെ  കിരണങ്ങൾ സാനുവംശുതുല്യം  ദീപ്തി സർവ്വതിലും പതിക്കട്ടെ! 

ആത്മശാന്തി!

        (മാവേലി) നാടിനെ നിത്യമായ്  കാത്തിടുന്നോൻ,  നേതൃത്വം സേനക്കു നല്കിടുന്നോൻ, നന്നായ് നമ്മൾക്കു   സുപ്തി തരുന്നോൻ, നേരായ തീർപ്പുകൾ കല്പിക്കുന്നോൻ, സ്വപ്നങ്ങൾ പൂക്കും ഗൃഹത്തിൻ  നാഥൻ, സ്വന്തമാം മാർഗ്ഗം അറിയുന്നവൻ, സുന്ദരലക്ഷ്യങ്ങളുളളിലുള്ളോൻ, സന്തോഷമെന്നെന്നും കൂട്ടിനുള്ളോൻ, രാജ്യകാര്യങ്ങൾ മുടകിടാത്തോൻ, രാജ്യരക്ഷാ ലക്‌ഷ്യം മുന്നിലുള്ളോൻ, രാജാക്കന്മാരെപ്പോൽ ശൗര്യമുള്ളോൻ, രാജ്യം, ഉയിരെന്നുചിന്തയുള്ളോൻ, സ്ഥൈര്യം കാട്ടും, ശത്രുവൈരിയവൻ,  ധൈര്യം നിരന്തരം  കൂട്ടിനുള്ളോൻ,   സൈന്യ, നായകൻ ഭയരഹിതൻ സേനാവിഭാഗപ്രധാനിയവൻ, കൂട്ടരെല്ലാമൊത്തു 'ചോപ്പറിൽ' പോയ്, കാട്ടിനുളിൽ ചോപ്പർ വീണുപോയി, കിട്ടിയൊരാളിനുമാത്രം ജീവൻ, കിട്ടാത്തോർ തുല്യനായർദ്ധപ്രാണൻ.  ഭാരതാംബേ! ജയിക്കൂ! ജയിക്കൂ!! ധീരപുത്രർ,  ജയമേകാനുണ്ടാം.   രക്തസാക്ഷി, ഹെലികോപ്റ്റർ യാത്രീ, മുക്തരായ് എന്നേയ്ക്കും യാത്രയായി.  കൂപ്പുന്നു കൈകൾ ബി.റാവത്തിനായ്, കൂടെ രക്തസാക്ഷിയായുള്ളോർക്കും,  കാണികൾ ഞങ്ങൾ കണ്ണീരണിഞ്ഞൂ, കിട്ടട്ടേ നിങ്ങൾക്കങ്ങാത്മശാന്തി.   ...

ശാന്തമായ് മർത്ത്യാ! ചിന്തിക്കവേണം!

            (ഉപമഞ്ജരി) പത്രത്തിൽ ഞാനൊരു വാർത്തകണ്ടു, വാർത്ത നനച്ചൂയെൻ  നേത്രങ്ങളേ. മാതാ മൃതം ഹാ! പിഞ്ചിനു നൊന്തൂ, ഭേദിച്ചാവാർത്ത ചിത്തങ്ങൾ സർവ്വം.     പിഞ്ചായ കുഞ്ഞിന്നിന്നെന്തറിയാം? പൊന്നമ്മയ്ക്കില്ലാ തെല്ലും ചലനം.  ആമാശയാഹാരശൂന്യതയും, ആമയമേകിയാപ്പൈതലിന്. വാശിയായ് അമ്മതൻ പാൽ നുകരാൻ,  ആശയോടു തായേ പുൽകാൻ ചെന്നു. മുത്തിതൻ കരം ഗ്രഹിച്ചതിനേ, ഒത്തിരി കഷ്ടമായ്  സ്വസ്ഥമാക്കാൻ. കാന്തൻ കളത്രവും തമ്മിൽത്തമ്മിൽ, എന്തെന്നറിയില്ല ശണ്ഠകൂടി.  പെട്ടെന്നുള്ളിൽ ചാടിവന്ന കോപം  തട്ടാൻ സാഹായിച്ചു  പാതിമെയ്യേ. ശീർഷം തലോടി പരിക്കതിഥീ, പാർശ്വത്തിൽ വച്ചു കാന്തേ കൊണ്ടുപോയ് .  കുറ്റബോധം ഭർതൃശാന്തി കാർന്നൂ, കെട്ടീ പാശം സ്വന്തം കണ്ഠദേശേ.   പിഞ്ചിനെക്കൂട്ടാൻ ചിന്തിച്ചു പിതാ നെഞ്ചകം  സമ്മതം മൂളിയില്ലാ. പൈതലനാഥയായ് മാറി ക്ലേശം,  മാതൃമാതാപിതാക്കൾക്കു ദുഃഖം     വൃക്ഷലതാദികൾ  പ്രാണിവൃന്ദം  വന്യമൃഗങ്ങൾ ചെയ്യില്ലാത്മഹത്യ. കോപത്താലുള്ള തർക്കങ്ങളില്ലാ, ആപത്തേറ്റുന്നൂ  സ്വന്തരക്ഷക്കായ്. ഒ...

തൂലികകൾ തോക്കുകൾ!

(വൃത്തം-ഉന്നത) മർത്യലോകം വാക്കുമൂലം          സ്മേരം കാട്ടി വിഭിന്നമായ്, കൃത്യമായി നിന്നീടുന്നു       സർവ്വതിനുമുപരിയായ്. അക്രമങ്ങൾ കുരുക്കുന്നു          മാനുഷന്റെ മാനസത്തിൽ  വിക്രമത്തിൻ പ്രകടനം,       പടരുന്നു  'വൈറസ്സു'പോൽ. ചിന്താശക്തിയേറെയുണ്ടെ-         ന്നഭിമാനം ധാരാളമായ്  ചിന്തതുള്ളും ചിത്തമെല്ലാ-          മലങ്കോലം സദാനേരം. ചക്രവർത്തിയെന്ന തോന്നൽ  ,         ഗർവ്വമുണ്ടു ചങ്ങാതിയായ്, ചക്രത്തിൽ  കറങ്ങീടുന്നൂ      അധികാരം പിടിക്കുന്നൂ.         ചതുർയുഗകാലങ്ങളിൽ         കൃതയുഗസത്ത ശാന്തി  ത്രേതായുഗേ ദ്വാപരേയും,          കേട്ടൂ യുദ്ധകാഹളങ്ങൾ. കലിയുഗം സമാധാനം    പിഴുതീടും  സമൂലമായ്, കാലം കെട്ടു, ദൂഷണങ്ങൾ    ഹൃദി  വന്നു പാർപ്പുമായി. സംഗ്രാമത്തിന്നായുധങ്ങൾ           വെ...

തുമ്പപ്പൂവ്!

                     (കാകളി)  "തുമ്പച്ചെടിക്കുമേൽ ചോറാരു ചേറി  ഹാ! ഇമ്പമേകീടുന്ന  ദൃശ്യമോ സുന്ദരം.  കമ്പമോടീവറ്റു കൈകളിലേന്തുമോ , കുമ്പകൾ ശൂന്യമാം കിടാങ്ങൾ പാവങ്ങൾ?   "അല്ലല്ലൊ,   തുമ്പപ്രസൂനമല്ലോ  കുട്ട! ,    വല്ലതും ചിന്തിച്ചു  മിത്രമേ!  നുള്ളല്ലെ.” കല്ലിനേം  മുള്ളിനേം നെഞ്ചോടുചേർക്കുന്ന, അല്ലലെ മാറ്റുവാനോതിയാ തോഴിയാൾ . "മുത്തുകൾ പോലുള്ള തൂവെള്ളവർണ്ണത്തിൽ, എന്തോരു ഹാരിത പുഞ്ചിരിച്ചീടും പൂ. ചിന്തിക്കുവാഗതമോണവും മന്നനും, ചന്തത്തിൽ നാം ബാലർ തീർക്കും മലർക്കളം. ചുംബനം നല്കീട്ടു  മൈത്രിദൃഢമാക്കാൻ  തുമ്പികൾ  വന്നിടും  കാമിച്ചു പുഷ്പത്തെ.     തുമ്പതൻ പുഷ്പങ്ങൾ പൂക്കളഭൂഷണം, തമ്പുരാൻ തുമ്പക്കളംനോക്കി രസിക്കും."     

തിരയും തീരവും!

  തിരയും   തീരവും ! ( മണിമഞ്ജരി ) തിരകളും   തീരവും   കൈകോർത്തു   തമ്മിലായ് നിരന്തരമായ്    കാട്ടും    മിത്രതകൾ . തിരകൾ   തെളിക്കുന്ന   തീരത്തെ   കൺപാർക്കാം തിരയെ   പ്രതീക്ഷിച്ചു   നിൽപ്പൂ   തീരം . തപനൻറെ   പങ്കൊട്ടും   ചെറുതായിക്കാണല്ലേ ,   പവനനും   കൂടുന്നു    കേളികൾക്കായ് . തപനനും   പവനനും   തിരമാലയുമെല്ലാം   പ്രപഞ്ചപ്രയാണമൊന്നിച്ചു    ചെയ് ‌ വൂ .   തിരകൾ     തീരത്തിൻറെ    ഗാത്രത്തിൽ     ചേലകൾ , പരിചൊടായ്   ചാർത്തുന്നഴിച്ചീടുന്നൂ . ജലമുത്തു     പൊഴിയുന്നൂ   ജലനിധിത്തനുവിലായ് , ജലധിക്കുമുദതിക്കുമേറെ   സുഖം .   കടലിലി   ലെ    കല്ലോലം   കരയെക്കരയിക്കും , കരതൻചരണത്തിൽ   മർദ്ദിക്കുന്നു . വ്യഥകൾക്കുറേയേറ്റി    ദ്രോഹിക്കുമെങ്കിലും   കഥകളോതിത്തിര    പ്രേമം   കാട്ടും .   തിരതീരവൈരങ്ങൾ    നീണ്ടുപോകാറില്ലാ ,   മധുരമാ...